കണ്ണൂര്‍: ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാ കണ്വെന്ഷന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്നു. സഖ്യത്തിലെ വിവിധ കക്ഷിനേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പരിപാടിയില്‍ അണിനിരന്നു. ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ ഇടതു-വലത് മുന്നണികളുടെ പ്രസക്തി നഷ്ടപ്പെടുമെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണം സംസ്ഥാനത്തെ നിയന്ത്രിക്കുമെന്നും മുരളീധരന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അതോടെ പുതിയ അധ്യായം കുറക്കപ്പെടും. ഇചത്-വലതു മുന്നണികള്‍ക്കെതിരായ ജനവികാരത്തില്‍ നിന്നുള്ള കരുത്തില്‍ ദേശീയ ജനധിപത്യ സഖ്യം മുഴുവന്‍ മണ്ഡലങ്ങലും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ബിജെപി-ബിഡിജെഎസ് നേതൃത്വം നല്കുന്ന മുന്നണിയിലേക്ക് അനുദിനം പുതിയ കക്ഷികള്‍ ഇതിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഭരണാധികാരം നേടുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. കണ്ണൂരില്‍ സിപിഎം നിലനിര്‍ത്തിവരുന്ന കുത്തക തുടരാമെന്നത് അവരുടെ വ്യാമോഹം മാത്രമാണ്. അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്. കാരണം, കാലം മാറിക്കഴിഞ്ഞു. ജനങ്ങള്‍ സിപിഎമ്മിന്റെ കാപട്യം തിരിച്ചരിഞ്ഞിരിക്കുന്നു. ഇടത്-വലത് അക്കരപ്പച്ച രാഷ്ട്രീയം, പെന്‍ഡുലം രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. ആര് ഭരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ സംസ്ഥാനത്ത് മാറ്റത്തിന്റെ തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിലെന്നതുപോലെ കോണ്‍ഗ്രസ്സിന് ബദല്‍ ബിജെപി മാത്രമാണെന്ന് തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിലൂടെ ജനം വിധിയെഴുതിയിരുന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനം ബിജെപിയെ തെരഞ്ഞെടുത്തു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും പരസ്പരം സഹായമില്ലാതെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബംഗാള്‍ മോഡല്‍ കേരളത്തിലും സംഭവിക്കും. ബംഹാളില് തോളോട് തോള് ചേര്‍ന്ന് മത്സരിക്കുന്ന ഇരുകൂട്ടരും കേരളത്തില്‍ നമ്മള് ശത്രുക്കളാണെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. അഞ്ചുകൊലത്തെ യുഡിഎഫ് ഭരണം കേരളീയര്‍ക്ക് നിരാശമാത്രമാണ് നല്‍കിയത്. ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത അഴിമതി സര്‍ക്കാറാണ് കേരളം ഭരിച്ചത്. പ്രതിപക്ഷമാകട്ടെ ഇതിന് എല്ലാവിധ പിന്തുണയും നല്‍കുകയായിരുന്നു. ചുരുക്കത്തില്‍ രണ്ടുപേരും ചേര്‍ന്ന് കേരള ജനതയെ വഞ്ചിക്കുകയായിരുന്നു. നിയമസഭയില്‍പ്പോലും തെരുവുഗുണ്ടകളെപ്പോലെ ഇരുകൂട്ടരും പെരുമാറി. വനിതാ സമാജികരെപ്പോലും നിയമസഭക്കകത്ത് വെറുതെവിട്ടില്ല. ജനം ഇതെല്ലാം തിരിച്ചറിയും. പ്രതിപക്ഷം എന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജമായിരുന്ന സിപിഎമ്മിനെ എന്തിന് ജനങ്ങള്‍ തെരഞ്ഞെടുക്കണം. അടിസ്ഥാന ജനവിഭാഗത്തിന്റെ താത്പര്യ സംരക്ഷകരാണെന്ന് കൊട്ടിഘോഷിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ ഇന്ന് കോടീശ്വരന്മാരും ആഡംബര ജീവിതത്തിന് ഉടമകളുമാണ്. സിപിഎമ്മിന്റെ ജനാധിപത്യധ്വംസനത്തിനും അസഹിഷ്ണുതക്കും ഇരയായ ജില്ലയാണ് കണ്ണൂര്‍. ജനാധിപത്യത്തിന്റ അന്തസ്സത്തയാണ് വിയോജിപ്പ്. എന്നാല്‍ വിയോജിപ്പിനെ അക്രമത്തിലൂടെയും അസഹിഷ്ണുതയിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. വിയോജിപ്പില്ലാത്ത ജനാധിപത്യമുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മാത്രമാണ്. ജനാധിപത്യ നിലപാടുകളിലേക്ക് സിപിഎം തിരിച്ചുവരണം. അസഹിഷ്ണുതയില്‍ നിന്ന് പിന്മാറണം. അല്ലാത്തപക്ഷം ജനങ്ങള്‍ ഇതിനെ ചെറുത്തുതോല്‍പ്പിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിലര്‍ നടത്തിയ റീപോള്‍ സര്‍വ്വേകള്‍ ഫലം വരുന്നതോടെ തമാശയായി മാറുമെന്നും മുരളീധരന് പറഞ്ഞു.
ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിഡിജെസ് കേന്ദ്ര നിര്‍വാഹക സമിതിയംഗം അരയാക്കണ്ടി സന്തോഷ്, ബിജെപി സംസ്ഥാന സെക്രട്ടറിയും തലശ്ശേരി നിയോജന മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.കെ.സജീവന്, ബിജെപി ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, സംസ്ഥാന സമിതിയംഗങ്ങളായ എ.ദാമോദരന്‍, കെ.രഞ്ചിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം ജെയിംസ് പന്നിയാംവാക്കല്, ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ, ലോക് ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനന് കുഞ്ഞിമംഗലം, ജെഎസ്എസ് സംസ്ഥാന സമിതിയംഗം ദാസന് പാലപ്പള്ളി, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി സതീഷ് ചന്ദ്രന്, സംസ്ഥാന സമിതിയംഗം പവിത്രന് കുരിക്കളോട്ട്, കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോസ് ചെമ്പേരി, വി.പി.ദാസന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്നാകരന് സ്വാഗതവും കെ.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.സദാനന്ദന് മാസ്റ്റര്‍, ബിജു ഏളക്കുഴി, ആനിയമ്മ രാജേന്ദ്രന്, പി.ബാലകൃഷ്ണന്, അഡ്വ.എ.വി.കേശവന്, കെ.ഗിരീഷ് ബാബു, കെ.പി.അരുണ്‍ കുമാര്‍, പൈലി വാത്യാട്ട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: