കരിങ്കുന്നം: രാത്രിയുടെ മറപിടിച്ച് ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെ കരിങ്കുന്നം എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചേര്‍ത്തല കട്ടച്ചിറകരയില് അജിത്കുമാര്‍, ചേര്‍ത്തല കാളികുളം മിഥുന്‍ഭവനില്‍ മിഥുന്, പൂച്ചാക്കല്‍ സ്വദേശി അനന്തു എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ നെടിയശാല സെന്റ്മേരീസ് പള്ളിക്ക് സമീപമുള്ള എലിക്കുളത്ത് വര്‍ക്കിച്ചന്റെ റബ്ബര്‍ തോട്ടത്തിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് പെട്രോളിംഗിലായിരുന്ന എസ്ഐയും സംഘവും പ്രതികളെയും മാലിന്യമെത്തിച്ച ടാങ്കര്‍ ലോറിയും പിടികൂടിയത്. കോലഞ്ചേരിയിലെ ഒരു ഹോട്ടലിന്റെ കക്കൂസ് പൊട്ടിച്ചെടുത്ത മാലിന്യമാണ് കരിങ്കുന്നത്തെത്തിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. നാളുകളായി കരിങ്കുന്നത്തും പരിസര പ്രദേശങ്ങളിലും രാത്രിയുടെ മറപിടിച്ച് മാലിന്യം നിക്ഷേപിക്കുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. മുന്‍കാലങ്ങളിലെ സംഭവത്തില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ടാങ്കറില്‍ ശേഷിച്ചിരുന്ന മാലിന്യം പുറപ്പുഴ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ നീക്കം ചെയ്തു. ആലപ്പുഴ പൂച്ചാക്കല്‍ ലൈസ മന്‍സിലില്‍ ലെജീബിന്റെ ഉടമസ്ഥതയിലുള്ളതാണ് ടാങ്കര്‍ ലോറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: