കുട്ടനാട്: മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. കുടിക്കാന്‍ വെള്ളമില്ലാതെ കുട്ടനാട്ടുകാര്‍ നെട്ടോട്ടത്തില്‍. എവിടെ നോക്കിയാലും വെള്ളം ആവശ്യത്തിനുണ്ടെങ്കിലും കുടിക്കാന്‍ വെള്ളമില്ലെന്നതാണ് കുട്ടനാട്ടുകാരുടെ ഗതികേട്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ എടുക്കാത്തതാണ് ജലവിതരണം വൈകുന്നതിന്റെ പ്രധാന കാരണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നദികള്‍, തോടുകള്‍, കിണറുകള്‍ എന്നിവയെയായിരുന്നു കുട്ടനാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.
ഈ ജലസ്രോതസുകള്‍ കീടനാശിനികളാലും മറ്റും മലിനമായതോടെ പിന്നീട് വാട്ടര്‍അതോറിറ്റി വക കുടിവെള്ളത്തിനെയാണ് കുട്ടനാട്ടുകാര്‍ ആശ്രയിക്കുന്നത്. മിക്ക പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി വക കുടിവെള്ളം കിട്ടുന്നില്ല എന്നതാണ് സത്യം. 17, 885 ഹൗസ് കണക്ഷനുകളും 3488 പൊതുടാപ്പുകളുമാണ് കുട്ടനാട്ടിലുള്ളത്.
ഇവിടെയും കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റിക്ക് കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജലസംഭരണികള്‍ ഉണ്ടെങ്കിലും ശേഷിക്കുറവുകളുള്ള മോട്ടറുകളും തുരുമ്പെടുത്ത പൈപ്പുകളും കാരണം എല്ലാ പ്രദേശത്തും വെള്ളം എത്താന്‍ ബുദ്ധിമുട്ടാണ്. ചിലയിടങ്ങളില്‍ മഴവെള്ള സംഭരണി ഉണ്ടെങ്കിലും വേനല്‍ കനത്തതോടെ അതിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്.
വേനല്‍ കനത്താല്‍ മുന്‍കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി വെള്ളമെത്തിക്കുമായിരുന്നു. ഇത്തവണ ഇതുകൂടാതെ 120 കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. 3000 ലിറ്റര്‍ ശേഷി ഉള്ളവയാണ് ഓരോന്നും. പക്ഷെ ശുദ്ധജലം മാത്രമില്ല. ആലപ്പുഴ കുടിവള്ള പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒന്നരമീറ്ററോളം വ്യാസമുള്ള പൈപ്പുകളാണ് റോഡ് പൊളിച്ചു സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.
കുട്ടനാടിന്റെ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് 1969ലാണ്. കറ്റോട് നിന്നും ജലം തിരുവല്ലയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 28 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ചപ്പോള്‍ 11 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് കുട്ടനാടിന് ലഭിച്ചത്. ബാക്കിയുള്ള 17 ദശലക്ഷം ലിറ്റര്‍ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്ക് പോയി. ദിനംപ്രതി 25 ദശലക്ഷം ലിറ്റര്‍ ജലം കുട്ടനാട്ടുകാര്‍ക്ക് വേണം എന്നതാണ് കണക്ക്. 2001 ല്‍ കുട്ടനാടിനു മാത്രമായി ഒരു കുടിവെള്ള പ്ലാന്റ് നിര്‍മിക്കുന്നതിന് തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നീരേറ്റുപുറം ജലശുദ്ധീകരണ ശാല പ്രാവര്‍ത്തികമായത്. ഇവിടെ 14 ദശലക്ഷം ലിറ്റര്‍ ജലമാണ് ലഭിക്കുന്നത്. ഒരു തുള്ളി ശുദ്ധജലത്തിനായി കുട്ടനാട്ടുകാര്‍ കേഴുമ്പോള്‍ മാറിമാറി പ്രതിനീധീകരിച്ച് കബളിപ്പിച്ച ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍ വീണ്ടും കപട വാഗ്ദാനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: