ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം ഭാരതം ആസൂത്രണം ചെയ്ത നാടകമെന്ന് പാക് മാധ്യമങ്ങള്‍!! പാക്കിസ്ഥാനെ താഴ്ത്തിക്കെട്ടാന്‍ വേണ്ടിയായിരുന്നു ഇതെന്നും അവര്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള വിദഗ്ധ അന്വേഷണ സംഘത്തെ ഭാരതത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിച്ചതും ഇതിന്റെ ഭാഗമായിരുന്നെന്നാണ് പാക് മാധ്യമമായ ദി പാക്കിസ്ഥാന് ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണം നാടകമാണെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ ഭാരതം അപലപിച്ചു. പാക് ഐഎസ്ഐയുടേയും പാക് സൈന്യത്തിന്റേയും ഇരട്ടത്താപ്പായിരുന്നെന്നും ഭാരത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചു.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് മനപ്പൂര്‍വ്വം വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമാണ് പത്താന്‍കോട്ട് ആക്രമണമെന്നാണ് പാക് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് പത്താന്‍കോട്ട് എത്തിയതെന്ന് തെളിയിക്കുന്നതില്‍ ഭാരതം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീകരാക്രമണം നടത്തിയവരെ കുറിച്ച് ഭാരതത്തിന് മുന്‍കൂട്ടി അറിയാമായിരുന്നു.
അന്വേഷണ സംഘത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള സഹകരണവും ലഭിച്ചില്ല. മറിച്ച് അന്വേഷണം തടയുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചംഗ പാക്ക് സംഘമാണ് കഴിഞ്ഞ മാസം അന്വേഷണത്തിനായി ഭാരതത്തില്‍ എത്തിയത്. ഇവര്‍ പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിക്കുകയും കേസിലെ 16 സാക്ഷികളെ കാണുകയും ചെയ്തിരുന്നു. ആക്രമണത്തിന് ജയ്ഷ ഇ മുഹമ്മദ് നടത്തിയ ഒരുക്കങ്ങളും അവര്‍ കൈമാറിയ സന്ദേശങ്ങളും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഡിഎന്‍എ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി പാക്ക് സംഘത്തിന് കൈമാറിയിരുന്നു. കൊല്ലപ്പെട്ട നാലു ഭീകരരുടെ പേരും മേല്‍വിലാസവും എന്‍എഎ കൈമാറുകയും അവ സ്ഥിരീകരിക്കാന്‍ പാക് സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു.
എന്‍ഐഎയ്ക്ക് പാക്
സന്ദര്‍ശനാനുമതി ലഭിച്ചേക്കില്ല
ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് പാക്കിസ്ഥാന് സന്ദര്‍ശനം നടത്തുന്നതിനുള്ള അനുമതി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍-ഐബിഎന്‍ ആണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്‍ഐഎയ്ക്ക് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള അനുമതി നല്‍കില്ലെന്ന് പാക്കിസ്ഥാനി ഉന്നത വൃത്തങ്ങള്‍ സിഎന്‍എന്‍-ഐബിഎന്നിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ പ്രതി ജെയ്ഷെ ഇ മുഹമ്മദ് മേധാവി മസൂദ് അസറുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് എന്‍ഐഎ പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.
അതേസമയം പാക് അന്വേഷണസംഘമായ ജെഐടിയക്ക് ഭാരതത്തില്‍ പത്താന്‍കോട്ട് മാത്രമേ സന്ദര്‍ശനം നടത്താന്‍ അനുവദിച്ചുള്ളൂ. അതും 45 മിനുട്ട് മാത്രമെന്നും പാക് അധികൃതര്‍ കുറ്റപ്പെടുത്തി. പാക്കിസ്ഥാന് സ്വദേശിയും ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ നേതാവുമായ മസൂദ് അസറാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: