തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിലെ നിരവധിപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അടൂരിലെ രണ്ടുപെണ്‍കുട്ടികളും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ഥിനി എസ്എഫ്ഐക്കാരാലും പീഡിപ്പിക്കപ്പെട്ടത് സമീപകാലത്താണ്. അപ്പോഴൊന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ല. നടപടിയെടുക്കേണ്ട സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത് കുറ്റവാളികള്‍ക്ക് കരുത്തേകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവം മാറിയിരിക്കുകയാണ്. അത് അക്രമരാഷ്ട്രീയത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലക്കാട് വിക്ടോറിയ കോളേജില്‍ വിരമിച്ച പ്രിന്‍സിപ്പാളിന് കുഴിമാടം ഉണ്ടാക്കി എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം. പൊതുജീവിതത്തിലെ മൂല്യങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്നതാണിത്. കേരള രാഷ്ട്രീയത്തെ വികൃതമാക്കുന്ന നടപടി കൂടിയാണിത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നോക്കുകുത്തികളായാല്‍ ഇത് വലിയ ദുരന്തത്തിലായിരിക്കും കലാശിക്കുക. മിക്ക സംഭവങ്ങളിലും സിപിഎം പ്രതിക്കൂട്ടിലാണ്. ബിജെപി ഇതിനെ നഖശിഖാന്തം എതിര്‍ക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഇക്കാര്യങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും വിശിഷ്യാ സിപിഎമ്മും കോണ്‍ഗ്രസും കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. സിപിഎം ദളിത്-സ്ത്രീ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. സിപിഎമ്മിനെ ഭയന്ന് സാംസ്കാരിക നായകരാരും ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള അക്രമം കേരളത്തിന് അപമാനകരമാണ്. ഇതിനെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: