കൊച്ചി: തിരുവനന്തപുരത്തെ ബിജു രമേശിന്റെ കെട്ടിടത്തിന്റെ പുറമ്പോക്കിലുള്ള നിര്‍മ്മാണം പൊളിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. തമ്പാനൂര്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള തെക്കനംകര കനാല്‍ കയ്യേറിയാണ് ബിജു രമേശ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഇതു പൊളിച്ചു നീക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ ഹൈക്കോടതി അനുവദിച്ചു.
ഭൂ സംരക്ഷണ നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവ പ്രകാരം മാത്രമേ കെട്ടിടം പൊളിക്കുന്നതിനു അനുമതി നല്‍കാവൂയെന്ന സിംഗിള്‍ ബെഞ്ചിന്റെ നിലപാട് നിലനില്ക്കുന്നതല്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കനാലിന് പുറത്തുകൂടിയുള്ള നിര്‍മാണം പൊളിക്കാന്‍ തീരുമാനിച്ച ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഭറണഘടനയുടെ 300-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ കെട്ടിടം പൊളിക്കുന്ന നടപടി തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും റദ്ദാക്കുകയാണെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍ ബിജു രമേശിന്റെ കെട്ടിടത്തിന്റെ പുറമ്പോക്കിലുള്ള ഭാഗങ്ങള്‍ മാത്രമേ പൊളിച്ചു നീക്കാവൂയെന്നു കോടതി പറഞ്ഞൂ. കെട്ടിടം പൊളിക്കുന്നതിനു മുമ്പു വേണ്ട തരത്തിലുള്ള നിയമാനുസൃത പരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കണം. കെട്ടിടത്തിനു പരമാവധി നാശം കുറയ്ക്കുന്ന തരത്തില്‍ മാത്രമേ നടപടി സ്വീകരിക്കാവൂയെന്നും കോടതി.
കനാലിന്റെ കയ്യേറ്റം ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി പത്ത് കോടി വകയിരുത്തി. ഈ സാഹചര്യത്തില്‍ നിയമപരമായി ദുരന്തനിവാരണ അഥോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: