കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസി ബസിന് ഓട്ടത്തിനിടയില്‍ തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.
ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് മുന്പില് ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. എന്ജിനുള്ളില് നിന്നും തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഐപ്പ് കെ. വര്‍ഗീസ് ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ കണ്ടക്ടര്‍ എം. എസ്. സഹീറിനെ വിവരമറിയിച്ചതിനു ശേഷം യാത്രക്കാരെ പുറത്തിറക്കി. കാഞ്ഞിരപ്പള്ളിയിലെ അഗ്നിശമനസേന യൂണിറ്റിനു സമീപത്താണ് സംഭവം നടന്നത്. അതിനാല്‍ വിവരമറിഞ്ഞയുടന്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എസ്. സോമരാജന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.
തെക്കേമലയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസിനുള്ളിലാണ് തീപടര്‍ന്നത്. നാല്‍പ്പതോളം യാത്രക്കാര്‍ ബസിലണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും മെക്കാനിക്കല്‍ വിഭാഗമെത്തി തകരാര്‍ പരിശോധിച്ച ശേഷം വാഹനം പൊന്‍കുന്നത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: