തുടര്‍ഭരണത്തിന് അവസരമൊരുക്കണമെന്ന അഭ്യര്ത്ഥനയുമായാണല്ലോ യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് നാട് സമ്പല്‍സമൃദ്ധിയിലേക്കും സാമ്പത്തിക നേട്ടത്തിലേക്കും കുതിച്ചുയര്‍ന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. പരസ്യ തന്ത്രത്തില്‍ മിടുക്കരായവരുടെ സേവനം പ്രയോജനപ്പെടുത്തി നാടെമ്പാടും ഫഌക്സും ചുമരെഴുത്തും മറ്റും നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മനഃപായസമുണ്ണുന്ന തിരക്കിലാണ്.
അഞ്ചുകൊല്ലത്തെ നേട്ടം ആര്‍ക്ക് എന്ന ചോദ്യത്തിനു മുമ്പില്‍ ഒന്നും പറയാനാവാതെ നില്‍ക്കാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. അഥവാ നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ തല്പരകക്ഷികള്ക്ക് മാത്രവും.
ഭാഗ്യക്കുറി ടിക്കറ്റിനോടുള്ള ആകര്‍ഷകത്വം പോലെയാണ് സര്‍ക്കാരിന്റെ കാര്യവും. ഏതെങ്കിലും ഒരു വ്യക്തിക്കു കിട്ടിയേക്കാവുന്ന വലിയ സമ്മാനത്തിന്റെ പ്രലോഭനമാണല്ലോ ലക്ഷങ്ങളെ ഈയാംപാറ്റകളെപോലെ ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
അത് കൈയില്‍വെച്ച് നറുക്കെടുപ്പ് ദിനംവരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഭവമാണ് ജനങ്ങള്‍ക്കുണ്ടാവുന്നത്. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് എന്തെങ്കിലും ചില ഗുണം കിട്ടിയതിന്റെ തിണ്ണമിടുക്കാണ് സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തന വിജയമായി ചൂണ്ടിക്കാട്ടുന്നത്. ഒരു സംസ്ഥാനത്തിന്റെ മൊത്തം ഉന്നതി ലക്ഷ്യമിട്ട് എന്തൊക്കെ നടപ്പാക്കിയെന്നും അതില്‍ ഏതൊക്കെ പൂര്‍ണമായി ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടുവെന്നും ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. പിആര്‍ഡി വകുപ്പിന്റെ പുസ്തകങ്ങള്‍ ഒരുപാട് ഇറക്കിയിട്ടുണ്ടെങ്കിലും അതില്‍ വസ്തുതയുമായി അടുത്തു നില്ക്കുന്നവ ഇല്ല തന്നെ.
അതേസമയം അഴിമതി, പക്ഷപാതിത്വം, രാഷ്ട്രീയ ഇടപെടല്‍ തുടങ്ങിയവ നിര്‍ബാധം നടന്നിട്ടുണ്ട്. അതിന്റെ ദുര്‍ഗന്ധത്തില്‍നിന്ന് ഒളിച്ചോടുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാവുന്നില്ല. ഉത്സവപ്പറമ്പിലെ വര്‍ണപ്പകിട്ടുള്ള ബലൂണ്‍ വില്‍പ്പനക്കാരന്റെ തന്ത്രമാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പയറ്റുന്നത്. ഏറ്റവും ഒടുവില്‍ അഴിമതി ഭാണ്ഡം പേറേണ്ടിവന്നിരിക്കുന്നത് മന്ത്രി സി.എന്‍ ബാലൃഷ്ണനാണ്.
കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ അദ്ദേഹത്തിനു നേരെ ശക്തമായ ആരോപണങ്ങളാണുള്ളത്. ഇതുസംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു.
മദ്യവിപണനവുമായി ബന്ധപ്പെട്ട് ഇന്‍സെന്റീവ് (പ്രോത്സാഹനം) ഇനത്തിലും മൊബൈല്‍ ത്രിവേണി സ്റ്റോര്‍ നിര്‍മാണ ഇനത്തിലുമാണ് വ്യാപകമായി ക്രമക്കേട് നടന്നിട്ടുള്ളതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വിദേശമദ്യ വിപണനത്തിലാണ് ഇന്‍സെന്റിവ് ക്രമക്കേടുണ്ടായിട്ടുള്ളത്. ഇക്കാലയളവില്‍ മദ്യവിപണനത്തില്‍
കുതിച്ചുചാട്ടമുണ്ടായെങ്കിലും ഇന്‍സെന്റീവ് നാമമാത്രമായേ ഉണ്ടായിട്ടുള്ളൂ. മദ്യക്കമ്പനികള്‍ നല്കുന്ന പ്രോത്സാഹന ഇടപാടില്‍(ഇന്‍സെന്റീവ്) വ്യാപകമായ തട്ടിപ്പുനടന്നുവെന്ന് വ്യക്തം. 221 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നപ്പോള്‍ കിട്ടിയ ഇന്‍സെന്റീവിനേക്കാള്‍ കുറവായിരുന്നു 597 കോടി രൂപയുടെ വില്പന നടന്നപ്പോള്‍ കിട്ടിയത്. ഒറ്റനോട്ടത്തില്‍ തന്നെ അഴിമതി വ്യക്തം.
ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആഹ്വാനം അഴിമതിത്തുടര്ച്ചയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കുന്ന സംഭവഗതികളാണ് ഉയര്‍ന്നുവരുന്നത്.
പുറമേയ്ക്ക് നല്ലപിള്ള ചമഞ്ഞു നടക്കുന്നവരുടെ ഉള്ളൊക്കെ മഹാമോശമാണെന്ന് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ പോലും അഴിമതിയുടെ തിറയാട്ടം കാണാനുള്ള യോഗമാണ് ജനങ്ങള്‍ക്കുണ്ടാവുന്നത്. അങ്ങനെയുള്ള അനുഭവത്തില്‍ ഇത്തരക്കാര്‍ക്ക് ഭരണത്തുടര്‍ച്ച നല്കിയാല് എന്താവും സ്ഥിതി. പരസ്യങ്ങളുടെ കെട്ടുകാഴ്ചയിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ കഴിയുമോ? പ്രബുദ്ധ കേരളത്തിന്റെ മനസ്സാക്ഷിക്കു മുമ്പില്‍ ദൈന്യതയോടെ നില്ക്കുന്നവര് സംസ്ഥാനത്തിന്റെ അവസാനത്തെ വിഭവവും മാന്തിയെടുക്കാനല്ലേ ശ്രമിക്കുന്നത്.
അതിനുള്ള അവസരം കൊടുക്കാതിരിക്കാന്‍ ഏതറ്റംവരെയും പോകാന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാവണമെന്ന് കാലം ആവശ്യപ്പെടുന്നുണ്ട്. ആ അഭ്യര്‍ത്ഥന കേള്‍ക്കാത പോകരുത്. അഴിമതി സംസ്ഥാനത്തില്‍ നിന്ന് അഭിമാന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും അത്തരം അവസരം പ്രദാനം ചെയ്യുന്ന മുന്നേറ്റങ്ങള്‍ക്കൊപ്പം പദംവെക്കുകയും ചെയ്യുകയെന്നതാണ് കരണീയം. ആ സാര്‍ഥക വഴിയിലൂടെയാവട്ടെ ഇനിയുള്ള പ്രയാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: