കണ്ണൂര്‍: 2015-16വര്‍ഷത്തെ ബോണസ് അനുവദിക്കാനാവില്ലെന്ന ബസ്സ് ഉടമകളുടെ നിലപാടില്‍ പ്രതിഷേധിച്ചും ഏപ്രില്‍ 1 മുതല്‍ അനുവദിക്കേണ്ടുന്ന 627 രൂപ ക്ഷാമബത്ത അനുവദിപ്പിക്കണമെന്നാവശ്യപ്പെട്ടും ഇന്നു മുതല്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കം നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്ക് ബസ്സുടമസ്ഥ സംഘടനകള്‍ ബോധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചതും തൊഴില്‍ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളായി ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ബോണസ് ഇത്തവണ നല്‍കില്ലെന്ന ബസ്സുടമകളുടെ നിലപാട് ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ഫെസ്റ്റിവെല്‍ അലവന്‍സ് നല്‍കാമെന്ന ബസ്സുടമകളുടെ നിലപാട് അപഹാസ്യമാണ്. തൊഴിലാളികളുടെ കാലങ്ങളായ അവകാശങ്ങള്‍ ബസ്സ് ഉടമകളുടെ ഔദാര്യമല്ലെന്നും ഇവര്‍ പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്, പി.സൂര്യദാസ് (ഐഎന്‍ടിയുസി), പി.കൃഷ്ണന്, സി.വി.രാജഷ് (ബിഎംഎസ്), എം.എ.കരീം (എസ്ടിയു), സംയുക്ത സമിതി കണ്‍വീനര്‍ കെ.ജയരാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സമരം അവസാനിപ്പിക്കാന്‍ ഇന്നലെ വൈകുന്നേരം കലക്ട്രേറ്റില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതിനേ തുടര്‍ന്ന് പരാജയപ്പെട്ടു. സമരം അവസാനിപ്പിക്കുന്നതിനായി കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഇന്ന് പകല്‍ 3 മണിക്ക് ജില്ലാ ലേബര്‍ ഓഫീസില്‍ വീണ്ടും അനുരഞ്ജന ചര്‍ച്ച നടക്കും. തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: