തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോഴിക്കോട് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പന്‍ഡ് ചെയ്തു.
മന്ത്രിക്കെതിരെ അനുചിതമായ പ്രസ്താവന നടത്തിയതിനാലാണ് മുരളിയെ സസ്പെന്‍ഡ് ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന് അറിയിച്ചു.
വടകരയില്‍ സദാചാര ഗുണ്ടായിസത്തിന് നേതൃത്വം നല്കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവള്ളൂര്‍ മുരളി ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ചത്.
ചെന്നിത്തല തട്ടിപ്പുകാരുടെ തോഴനാണെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങാനായി അണികളെ ചവിട്ടിതേക്കുകയുമാണെന്നുമായിരുന്നു മുരളിയുടെ പ്രതികരണം.
കടത്തനാട്ടിലെ തിരുവള്ളൂര്‍ മുരളിയെയും സഹപ്രവര്‍ത്തകയെയും സദാചാര പോലീസായെത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ വടകര ടൗണിലെ ഓഫിസില്‍ പൂട്ടിയിട്ടു. പയ്യോളി പഞ്ചായത്ത് മുന്‍പ്രസിഡന്റും പാര്‍ട്ടി പ്രവര്‍ത്തകയുമായ സ്ത്രീ വടകര കീര്‍ത്തിമുദ്ര ടാക്കീസിനടുത്ത ഓഫിസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം.
ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും വൈകുന്നേരംവരെ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളെത്തിയിട്ടും പോലീസ് വിട്ടയച്ചില്ല. പിന്നീട് ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ സദാചാരപോലീസ് ചമഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: