തിരുവനന്തപുരം: എന്‍ഡിഎ മുന്നണിയുടെ സീറ്റുചര്‍ച്ച പൂര്‍ത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്നും നാളെയും കൊണ്ട് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. ഘടകകക്ഷികളായ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് തുടങ്ങിയവരുടെ സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും.
പി.സി. തോമസ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാലായില്‍ നിന്ന് പിന്മാറിയത്. അതിനാല്‍ പാലായില്‍ ബിജെപി തന്നെ മത്സരിക്കും. ഇതുവരെ ബിജെപി 73 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത് 110 സീറ്റുകളിലേക്കാണ്. ബാക്കിയുള്ള 30 സീറ്റുകളുടെ കാര്യത്തിലാണ് ചര്‍ച്ച നടന്നത്. ഇവിടേക്ക് ഇന്നും നാളെയും കൊണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു കമ്മറ്റി ഇന്നും നാളെയുമായി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനുവിന് ബിജെപിയും എന്‍ഡിഎയും കലവറയില്ലാത്ത പിന്തുണയാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകക്ഷിയായി മത്സരിക്കണോ വേണ്ടയോ എന്ന് ജാനുവും അവരുടെ പാര്‍ട്ടിയും തീരുമാനിക്കട്ടെ. അതില്‍ ബിജെപിയോ എന്‍ഡിഎയോ ഒരുവിധത്തിലും ഇടപെടില്ല. ജാനുവിനു വേണ്ടി പറഞ്ഞിരുന്ന സീറ്റ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. ഇനി തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: