ന്യൂദല്‍ഹി: പനാമയില്‍ കള്ളപ്പണ നിക്ഷേപമുള്ള കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത്. മെഹ്ര സണ്‍സ് ജുവല്ലറി ഉടമ അശ്വനി കുമാര്‍ മെഹ്ര, കരണ്‍ ഥാപ്പര്‍, അശോക് മല്‍ഹോത്ര, കേന്ദ്രസര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥനായ പ്രേംബാഷ് ശുക്ല തുടങ്ങിയവരുടെ പേരാണ് പുറത്തുവന്നത്. കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഭാരതം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സംഭവത്തെപ്പറ്റി ഏതുരാജ്യം നടത്തുന്ന അന്വേഷണവുമായും സഹകരിക്കുമെന്നും വിവരങ്ങള്‍ പുറത്തായത് അന്വേഷിക്കുമെന്നും പനാമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല പറഞ്ഞു.
അതിനിടെ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന് പനാമയില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചൈനയില്‍ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്കേര്‍പ്പെടുത്തി. തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും തനിക്ക് കള്ളപ്പണ നിക്ഷേപമില്ലെന്നും ബോളിവുഡ് താരം അമിതാഭ് ബച്ചന് പ്രസ്താവിച്ചിട്ടുണ്ട്. ആരെങ്കിലും തന്റെ പേരു ദുരുപയോഗം ചെയ്തതാകാം.
വിദേശത്ത് വെച്ച് ചെലവഴിച്ച തുകയ്ക്ക് കൃത്യമായ കണക്ക് നല്‍കിയിട്ടുണ്ട്. തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് പറയുന്ന കമ്പനികളെപ്പറ്റി യാതൊന്നും അറിയില്ല. കൃത്യമായി നികുതി അടയ്ക്കുന്ന വ്യക്തിയാണ് താനെന്നും അമിതാഭ് ബച്ചന് പ്രസ്താവിച്ചു. നാലു ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറായി 23 വര്‍ഷമായി ബച്ചന് തുടരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. പനാമയില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്ത അര്‍ജ്ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ കുടുംബവും നിഷേധിച്ചിട്ടുണ്ട്.
ജുവല്ലറി ഉടമയായ അശ്വനികുമാര്‍ മെഹ്രയുടെ മക്കളായ ദീപക് മെഹ്ര, നവീന്‍ മെഹ്ര എന്നിവരുടെ പേരിലും കള്ളപ്പണ നിക്ഷേപമുണ്ട്. അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ നിക്ഷേപങ്ങളും പനാമയില്‍ ഉണ്ടെന്നാണ് സൂചന. ദാവൂദിന്റെ അനുയായി ഇഖ്ബാല്‍ മിര്‍ച്ചിയുടെ പേരിലും നിക്ഷേപമുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള നിരവധി രാഷ്ട്ര നേതാക്കളുടെ പേരിലും പനാമയില്‍ കള്ളപ്പണ നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: