കോഴിക്കോട്: ഹൈന്ദവ ജനതയ്ക്ക് ധര്‍മ്മബോധം പകര്‍ന്നു നല്‍കുന്നതിന് സന്ന്യാസി ശ്രേഷ്ഠന്മാരും ആദ്ധ്യാത്മികാചാര്യന്മാരും നേതൃത്വം നല്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമം ഇന്ന് കോഴിക്കോട്ട് നടക്കും.
കടപ്പുറത്ത് സ്വാമി ദയാനന്ദ സരസ്വതി നഗറില്‍ ഇന്ന് പുലര്‍ച്ചെ 5.30ന് ഡോ. കാരുമാത്ര വിജയന് തന്ത്രി, സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് സംഗമത്തിനു തുടക്കമാവുക. പ്രമുഖവ്യക്തികളുടെ സാന്നിധ്യത്തില്‍ 8.30ന് ഇടുക്കി കോവില്‍മല രാജാവ് രാമന് രാജമന്നന് പതാക ഉയര്‍ത്തും.
4.30ന് സമുദ്രവന്ദനം, അഞ്ചിന് യോഗ ഗുരു ബാബാ രാംദേവ് മഹാഭാരതം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ നദികളില്‍ നിന്നും ശേഖരിച്ച ജലം പൂജിച്ച ശേഷം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ പ്രോക്ഷണം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി സംഗമത്തെ അഭിസംബോധന ചെയ്യും.
സ്വാഗതസംഘം ചെയര്മാന് സ്വാമി ചിദാനന്ദപുരി അധ്യക്ഷ ഭാഷണം നടത്തും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അമൃതകൃപാനന്ദപുരി സ്വാമി വിവിക്താനന്ദ സരസ്വതി, പ്രവ്രാജിക മാതൃക പ്രാണാ മാതാജി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: