ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അടുത്ത സീസണിലും ലൂയിസ് വാന്‍ ഗാല്‍ തന്നെ പരിശീലിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളണ്ടിലെ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ മുന്‍ ചെല്‍സി പരിശീലകന് ഹോസെ മൊറീഞ്ഞോയോ യുണൈറ്റഡിന്റെ വിഖ്യാത താരവും അസിസ്റ്റന്റ് കോച്ചുമായ റയാന് ഗിഗ്സോ റെഡ് ഡെവിള്‍സിന്റെ കോച്ചാകുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ വാന്ഗാലുമായുള്ള കരാര്‍ നീട്ടാന്‍ യുണൈറ്റഡ് മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര് അലക്സ് ഫെര്ഗൂസന് 2013-ല്‍ ടീം വിട്ടശേഷം യുണൈറ്റഡിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. 2012-13-ല്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായശേഷമ നാളിതുവരെ ഒരു കിരീടം പോലും നേടാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ സീസണില്‍ ഡേവിഡ് മോയ്സിനെ പരിശീലകനായി നിയമിച്ചുവെങ്കിലും തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഇടയ്ക്ക്വച്ച് പുറത്താക്കുകയും റയാന് ഗിഗ്സിനെ ഇടക്കാല പരിശീലകനാക്കുകയും ചെയ്തു.
പിന്നീട് 2014 മെയ് മാസത്തിലാണ് വാന്‍ ഗലിനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ചുമതലയേറ്റെടുത്തശേഷം 64കാരനായ വാന്‍ഗാല്‍ ഇതുവരെ 250 മില്യണ്‍ പൗണ്ടാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പുതു താരങ്ങളെ നേടാനായി ചെലവഴിച്ചത്. ഇത്തവണ 80 മില്യണ്‍ പൗണ്ട് കൂടി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിനായി വാന്‍ഗാലിന് യുണൈറ്റഡ് മാനേജ്മെന്റ് അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: