കൊല്ലം: ആര്‍ക്കും പേമെന്റ് നല്കി സീറ്റ് തരപ്പെടുത്തേണ്ട കാര്യം തനിക്കില്ലെന്ന് കൊല്ലം മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി മുകേഷ്. പക്ഷേ തന്റെ സ്ഥാനാര്‍ത്ഥിത്വം പേമെന്റാണെന്നും താന്‍ മത്സരിക്കാതിരിക്കാന്‍ ചിലര്‍ പേമെന്റ് വാഗ്ദാനം ചെയ്തിരുന്നതായും പത്തനാപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ്.
കൊല്ലം പ്രസ് ക്ലബില്‍ ജനസഭ 2016 ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
എല്ലാക്കാലവും സിപിഎമ്മിന്റെ സഹയാത്രികനായിരുന്നു താനെന്ന് മുകേഷ് പറഞ്ഞു. നേരത്തെ അക്കാദമി അധ്യക്ഷന്റെ പദവി കിട്ടിയതും പാര്‍ട്ടി നോമിനിയായാണ്. രാത്രി 11ന് ശേഷം വിളിക്കുന്നത് ഏത് ആരാധകനായാലും അന്തസ് കാണിക്കണമെന്ന് പ്രതികരിച്ചതിന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് തന്നെ അഭിനന്ദിച്ചിരുന്നു. എല്ലാ കലാകാരന്മാരും ആരാധകരെ കൊണ്ട് രാത്രി ഉറക്കമില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. എന്റ പ്രതികരണം അനുയോജ്യമായെന്നാണ് കലാകാരന്മാരുടെ പക്ഷം. പി.കെ.ഗുരുദാസന്റെ അനുഗ്രഹത്തോടെയാണ് താന്‍ പ്രചാരണം തുടങ്ങിയതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുകേഷ് പറഞ്ഞു. നിയമസഭയില്‍ പോയാലും സിനിമയും ടെലിവിഷന്‍ ഷോകളും തുടരും. വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കില്ല. കാരണം നടപ്പായില്ലെങ്കില്‍ പിന്നെ ജനങ്ങളെ അഭിമുഖീകരിക്കാനാവില്ല. എതിര്‍പ്പുകളെല്ലാം ആസ്വദിക്കുന്നു. എല്ലാവര്ക്കും സന്തോഷവും ചിരിയും സമ്മാനിക്കാനാണ് തനിക്കിഷ്ടമെന്നും മുകേഷ് പറഞ്ഞു.
പത്തനാപുരം സീറ്റില്‍ നിന്നും പിന്മാറിയാല് വന്‍തുക നല്‍കാമെന്ന് ചിലര്‍ തനിക്ക് ഓഫര്‍ ചെയ്തിരുന്നതായി ജഗദീഷ് പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെല്ലാം സ്വീകാര്യനായ തന്റെ പേര് മാത്രമാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയത്തില്‍ മൂല്യവും അച്ചടക്കവും വേണമെന്നാണ് തന്റെ പക്ഷം. അതിനായി പ്രവര്‍ത്തിക്കും. ഞാനെന്ന ഭാവം പ്രതിഫലിക്കുന്ന ഫഌക്സ് ബോര്‍ഡുകള്‍ വയ്ക്കുന്ന രാഷ്ട്രീയസംസ്കാരം തനിക്കുണ്ടാകില്ലെന്നും സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരന്മാരെല്ലാം രാഷ്ട്രീയത്തില്‍ വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: