കണിച്ചുകുളങ്ങര (ആലപ്പുഴ): ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു എന്‍ഡിഎയിലേക്ക്. തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎയില്‍ ഘടകകക്ഷിയാവുമെന്ന് സി.കെ. ജാനു മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയിലോ ബിഡിജെഎസിലോ അംഗത്വമെടുക്കില്ല. പുതിയ പാര്‍ട്ടിയില്‍ വിവിധ ആദിവാസി ഗോത്രങ്ങള്‍, ദളിത് സമൂഹങ്ങള്‍, മറ്റുവിഭാഗങ്ങള്‍ എന്നിവര്‍ അംഗങ്ങളാകും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും ജനാധിപത്യ രാഷ്ട്രീയസഭ എന്‍ഡിഎയുടെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുകയെന്ന് ജാനു വ്യക്തമാക്കി.
ഗീതാനന്ദന് ഉള്‍പ്പെടെയുള്ള ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയും. സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. പാര്‍ട്ടിപ്രവര്‍ത്തകരുമായും അഭ്യുദയകാംക്ഷികളുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ജാനു വ്യക്തമാക്കി. ഇടതു-വലതു മുന്നണികളുമായി യാതൊരു കൂട്ടുകെട്ടിനുമില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ജാനു പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ജാനു നിലപാട് വ്യക്തമാക്കിയത്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍. രാജന്‍ബാബു, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, എസ്സി/ എസ്ടി വിദ്യാഭ്യാസ പരിസ്ഥിതി സമിതി പ്രസിഡന്റ് ഇ.പി. കുമാരദാസ്, പട്ടികജാതി സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: