മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഖ്യപ്രതി മുസാമില്‍ അന്‍സാരി അടക്കം മൂന്ന് പേര്‍ക്ക് പോട്ട കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ എല്ലാവരും കൂടി 9.45 ലക്ഷം രൂപ പിഴയും ഒടുക്കണം.
പിഴത്തുകയുടെ 75 ശതമാനം മരിച്ചവരുടെ ബന്ധുക്കള്‍ക്കും 25 ശതമാനം റെയില്‍വേയ്ക്കും നല്‍കാനും കോടതി ഉത്തരവിട്ടു. നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി) അംഗങ്ങളായ വാഹിദ് അന്‍സാരി, ഫര്ഹാന് ഖോട്ട് എന്നിവരാണ് ജീവപര്യന്തത്തിന് വിധിക്കപ്പെട്ട മറ്റുള്ളവര്‍. സ്ഫോടനങ്ങള്‍ നടത്തുന്നതിന് ബോംബ് സ്ഥാപിച്ചത് മുസാമില്‍ ആയിരുന്നു.
2002 ഡിസംബറിനും 2003 മാര്‍ച്ചിനുമിടെ മുംബയിലുണ്ടായ സ്ഫോടനപരമ്പരയുടെ കേസിലാണ് പ്രത്യേക പോട്ട കോടതി ജഡ്ജി പി.ആര്. ദേശ്മുഖ് വിധി പറഞ്ഞത്. സിമി മുന്‍ ജനറല്‍ സെക്രട്ടറി സാക്വിബ് നാച്ചന്, അതീഫ് നസീര്‍ മുല്ല, ഹസീബ് സുബൈര്‍ മുള്ള, ഗുലാം ഖോട്ടല് എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവ് ലഭിച്ചു.
അന്‍വര്‍ അലി അഹമ്മദ്, മുഹമ്മദ് ഖമില്, ഫര്ഹാന് ഖോട്, നൂര്‍ എം. മാലിക് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതമാണ് തടവ്. ഹരൂണ്‍ ലോഹര്‍, നദീം പലോബ, അദ്നന്മുല്ല എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു.
മുസാമിലിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും കോടതി അത് തള്ളി. വധശിക്ഷ നല്കിയാല് സെക്കന്‍ഡുകളുടെ അംശത്തിനുള്ളില്‍ പ്രതിയുടെ ജീവന് അവസാനിക്കുമെന്ന് കോടതി പറഞ്ഞു. സ്ഫോടനത്തില്‍ ഇരയായവരുടേയും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുണ്ടായ വേദന മുസാമില്‍ അറിയണമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: