അദ്ധ്യായം 3
”ഒരു കഥപറയൂ മുത്തച്ഛാ! ഭഗവദ്ഗീതയെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരുപാടു കഥകള്‍ ഉണ്ടെന്നല്ലേ മുത്തച്ഛന് പറഞ്ഞത്?” ഉമ ആവശ്യപ്പെട്ടു.
”ഇതിനുമുമ്പു നിങ്ങള്‍ വന്നപ്പോഴൊക്കെ എത്രയോ കഥകള്‍ ഞാന്‍ പറഞ്ഞുതന്നിട്ടില്ലേ? അവയെല്ലാം ഗീതാ തത്ത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. പഞ്ചതന്ത്രം കഥയിലും ഈസോപ്പുകഥയിലും നാടന്കഥയിലും രാമായണ കഥയിലുമെല്ലാം അതുണ്ട്.”
”ഒരു ചെറിയ കഥ മതി”ഉണ്ണി ഉമയെ പിന്താങ്ങി.
”എന്നാല്‍ ശരി. മഹാഭാരതത്തില്‍ നിന്നുതന്നെ ഒരു കഥ പറയാം. ഭീഷ്മരെപ്പറ്റി കേട്ടിട്ടില്ലേ? അദ്ദേഹം പറഞ്ഞു മൂന്നു മത്സ്യങ്ങളുടെ കഥ. ദീര്‍ഘദര്‍ശി, പ്രത്യുല്‍പ്പന്നമതി, ദീര്‍ഘസൂത്രന്‍ എന്നിങ്ങനെ പേരുണ്ട് ആ മത്സ്യങ്ങള്‍ക്ക്. കൂട്ടുകാര്‍ക്കൊപ്പം ഒരേ തടാകത്തിലായിരുന്നു താമസം.
ഒരു നാള് കുറച്ചു മനുഷ്യര്‍ വന്നു തടാകത്തില്‍ നിന്നു ഒരു തോടുവെട്ടാന്‍ തുടങ്ങി. വെള്ളം മറ്റൊരു തോട്ടിലേയ്ക്ക് ഒഴുക്കിക്കളയണം, തടാകം വറ്റുമ്പോള്‍ അതിലെ മീന്‍ മുഴുവനും പിടിക്കണം. ഇതായിരുന്നു അവരുടെ ലക്ഷ്യം.
ദീര്ഘദര്ശിക്കു ഉടനെ കാര്യം മനസ്സിലായി. അവന് എല്ലാവരോടുമായി പറഞ്ഞു: നമുക്ക് പുറത്തേക്കൊഴുകി രക്ഷപ്പെടാം.”
”ഞങ്ങളില്ല. വെള്ളം വറ്റുന്നെങ്കില് അപ്പോള്‍ നോക്കാമല്ലോ. എന്തെങ്കിലും രക്ഷാമാര്‍ഗം ഉണ്ടാകാതിരിക്കില്ല.” പ്രത്യുല്‍പ്പന്നമതിയും കൂട്ടുകാരും വിശ്വാസം പ്രകടിപ്പിച്ചു.
ദീര്‍ഘസൂത്രനും കൂട്ടുകാരുമാകട്ടെ, ദീര്‍ഘദര്‍ശിയെ കളിയാക്കുകയാണ് ചെയ്തത്. ”പേടിച്ചോടുന്നൂ മണ്ടന്മാര്! വെള്ളം വറ്റുമത്രെ! ആ പേടി ഞങ്ങള്‍ക്കില്ല. ആരും പിടിക്കയുമില്ല. ഞങ്ങളിവിടെ സുഖമായി കഴിയും. പോകുന്നവര്‍ പോയ്ക്കോളൂ.”
ദീര്‍ഘദര്‍ശിയും കൂട്ടരും തീരുമാനിച്ച പ്രകാരം പുതിയ കൈത്തോട്ടിലൂടെ ഒഴുകി വലിയ ജലാശയത്തിലെത്തി രക്ഷപ്പെട്ടു. അതിനിടയില്‍ മനുഷ്യര്‍ വന്നു തടാകം കലക്കിമറിച്ചു തുടങ്ങിയിരുന്നു.
സംഗതി പന്തിയല്ലെന്നു തോന്നിയ ദീര്‍ഘസൂത്രനും കൂട്ടരും വെപ്രാളപ്പെട്ടു തള്ളാനും പിടയാനും തുടങ്ങി. അവയെ മനുഷ്യര്‍ പിടിച്ചെടുത്തു. പിന്നെ ചെകിള തുളച്ചു ഒരു കമ്പില്‍ കോര്‍ക്കുകയായി.
അപ്പോള്‍ പ്രത്യുല്‍പ്പന്നമതി കൂട്ടുകാരോടു പറഞ്ഞു: ”നമുക്ക് ബഹളം വെക്കാതെ ഒരിടത്തുമാറി ചത്തതുപോലെ കിടക്കാം. ചിലപ്പോള്‍ രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. ചുരുങ്ങിയതു ചെകിള തുളച്ചുള്ള ആ പീഡനമെങ്കിലും ഒഴിവാകാതിരിക്കില്ല. ശാന്തമായ മരണം!”
ചെകിള തുളച്ചു കോര്‍ക്കപ്പെട്ട ദീര്ഘസൂത്രന്മാരെയും എടുത്തു ഒരു വിഭാഗം മീന്‍പിടുത്തക്കാര്‍ പോയി. മറ്റുള്ളവര്‍ ഒരിടത്തു ചത്തു കിടന്നിരുന്ന മത്സ്യങ്ങളെ വാരി കൊട്ടയിലിട്ടു വലിയ തോട്ടിലെത്തി. എന്നിട്ടു മത്സ്യങ്ങളെ ചളികളഞ്ഞു എടുക്കാന്‍ കൊട്ട മൊത്തമായും ശുദ്ധജലത്തിലാഴ്ത്തി.
പെട്ടെന്നാണ് കുറേ മത്സ്യങ്ങള്‍ ജീവന്‍വച്ചു ആ വെള്ളത്തില്‍ ഒഴുകിപ്പോയത്. അവര്‍ പ്രത്യുല്‍പ്പന്നമതിയും കൂട്ടുകാരും ആയിരുന്നു.
”ഇതില്‍ എന്തു ഗീതാ തത്ത്വമാണുള്ളതു മുത്തച്ഛാ?” ഉണ്ണി ചോദിച്ചു.
”മത്സ്യങ്ങളുടെ പേരുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുവോ? അര്ത്ഥവത്താണവ; മൂന്നുതരം സ്വഭാവക്കാര്‍. സത്വഗുണം, രജോഗുണം, തമോഗുണം എന്നിങ്ങനെ മൂന്നു ഗുണങ്ങളെപ്പറ്റി ഗീതയുടെ 14-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഓരോ ഗുണവിഭാഗത്തിലുള്ള മനുഷ്യരെപ്പറ്റിയും പ്രത്യേകം പറയുന്നു.”
”ഞങ്ങള്‍ പഠിക്കുന്ന സയന്‍സിലെ മൂന്നു ഗുണങ്ങളെപ്പറ്റി ഓര്‍മ്മവരുന്നു മുത്തച്ഛാ. ദ്രവ്യത്തിനു മൂന്നു ഗുണങ്ങള്‍ അഥവാ അവസ്ഥകള്‍ ഉണ്ട്- ഖരം, ദ്രവം, ബാഷ്പം എന്നിങ്ങനെ. ഇതും ഗീതയുമായി ബന്ധപ്പെടുത്താന്‍ വകുപ്പുണ്ടോ, ആവോ!”
”ഹായ്! ഉണ്ണിയുടെ ചോദ്യം അസ്സലായി കേട്ടോ. നീ പഠിക്കുന്ന ഭൗതികശാസ്ത്രവും ഗീത പഠിപ്പിക്കുന്ന ആത്മീയ ശാസ്ത്രവും ഏതാണ്ട് ഒന്നുതന്നെ എന്ന അവസ്ഥ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. മനുഷ്യനും ഇവിടെ ഒരു പദാര്‍ത്ഥമാണ്, മാറ്ററാണ് എന്നു കരുതണം. അവന്റെ സ്വഭാവത്തെ താമസം, രാജസം, സാത്വികം എന്നിങ്ങനെ തിരിക്കുമ്പോള്‍ അവ യഥാക്രമം ഖരം, ദ്രവം, ബാഷ്പം എന്നീ അവസ്ഥകളോടു തുല്യതയുള്ളതാകുന്നു.
വെള്ളത്തിന്റെ കാര്യം എടുക്കുക. അതിനു മൂന്ന് അവസ്ഥകളുണ്ടല്ലോ-ഐസ്, വെള്ളം, നീരാവി. അതില്‍ ഐസിന് ഖരത്തിന്റെ താമസഭാവമാണ്. അതായത് ഉറപ്പുണ്ട്, രൂപമുണ്ട്, പരിമിതിയുണ്ട്. ദ്രവത്തിനുള്ളത് രാജസ ഗുണമാണ്. വഴക്കവും വ്യാപ്തിയും കൂടിയിരിക്കും.
ബാഷ്പാവസ്ഥയാകട്ടെ, സാത്വികഗുണത്തിന്റെ മികവുകളാണു കാട്ടുക. അതു അവ്യക്തമായി, വിശാലമായി, ഉന്നതമായി സര്‍വാശ്ലേഷിയായി ഇരിക്കും. ഈ അവസ്ഥയിലേക്കു മനുഷ്യന് മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് ഉയരുമ്പോള്‍ അവന് ഈശ്വരാംശമായി മാറുമെന്നാണ് ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുന്നത്.
ഇതു മഹത്തായ ശാസ്ത്രം തന്നെ. ”ഏകം ശാസ്ത്രം ദേവകീപുത്ര ഗീത”,”സര്‍വശാസ്ത്രമയീ ഗീതാ” ”ഗീതാശാസ്ത്രമിദം പുണ്യം” എന്നിങ്ങനെ വരുന്ന ശ്ലോകങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞതു ശ്രദ്ധിച്ചില്ലേ? അതിനാല്‍ നമുക്ക് ഗീതയില്‍ വിശ്വസിക്കാം, ഗീത പഠിക്കാം, ജീവിതത്തില്‍ പരമാവധി പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാം.” മുത്തച്ഛന് മനസാ ഗീതയെ വന്ദിച്ചുകൊണ്ടു നിര്‍ത്തി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: