കണ്ണൂര്‍: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകള്‍ വിഷുവിപണി ലക്ഷ്യമാക്കി ഉല്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളുടെ വിപണനത്തിനായി പൊലീസ് മൈതാനിയില്‍ നടക്കുന്ന വ്യവസായിക കാര്‍ഷിക വിപണന മേളയില്‍ സ്റ്റാള്‍ തുറന്നു. 4170 സംഘകൃഷി ഗ്രൂപ്പുകളാണ് കുടുംബശ്രീയുടെ കീഴില്‍ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചത്. ഇരുപതോളം ഇനങ്ങളില്‍ പെട്ട നാടന്‍ പച്ചക്കറികളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 12 വരെ സ്റ്റാളില്‍ നിന്ന് പച്ചക്കറികള്‍ ലഭ്യമാകും. നല്ലയിനം പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക് നല്കി വിഷം കലര്‍ന്ന അന്യസംസ്ഥാന പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ ഒ സ്വപ്ന അറിയിച്ചു. ടൗണ്‍ സ്ക്വയറില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഓണം വിഷരഹിത പച്ചക്കറി മേളയില്‍ രണ്ട് ലക്ഷത്തില്‍പ്പരം രൂപയുടെ വിപണനം നടത്തിയിരുന്നു. കുടുംബശ്രീയുടെ കീഴില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് വായ്പാ സൗകര്യവും ഇന്‍സെന്റീവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: