ആലപ്പുഴ: ആലിശേരി വാര്‍ഡില്‍ ചിറയില്‍ വീട്ടില്‍ അജീഷിന്റെ ഭാര്യ ആമിന(23)യുടെ മരണം കൊലപാതകമാണെന്ന് അമ്മയും ബന്ധുക്കളും ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആസൂത്രിതമായി തന്റെ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ആമീനയുടെ അമ്മ അനീമാ അഷ്റഫ് പറഞ്ഞു. രണ്ടര വര്‍ഷം മുമ്പാണ് അജീഷുമായി ആമീനയുടെ വിവാഹം നടന്നത്. മറ്റു സ്ത്രീകളുമായുള്ള അജീഷിന്റെ ബന്ധത്തിന്റെ പേരില്‍ ആമീനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ 25ന് ആമീന വീട്ടിലെത്തി പരാതി പറഞ്ഞിരുന്നു.
പിന്നീട് ഭര്‍ത്താവിന്റെ മാതാപിതാക്കളെത്തിയാണ് മടക്കിക്കൊണ്ടുപോയത്. കഴിഞ്ഞ നാലിന് വൈകിട്ട് ആമീനയ്ക്ക് സുഖമില്ലെന്ന് വീട്ടില്‍ വിവരം വിളിച്ചറിയിക്കുകയായിരുന്നു. സഹോദരന് ഭര്‍തൃവീട്ടിലെത്തിയപ്പോഴേക്കും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയിലെത്തുംമുമ്പുതന്നെ മരിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ മടക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഭര്‍ത്താവും ബന്ധുക്കളും. സഹോദരന് തടഞ്ഞതിനാലാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്.
മരണം സംബന്ധിച്ച് പരസ്പര വിരുദ്ധമായാണ് അജീഷും മാതാപിതാക്കളും പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. പോലീസ് അന്വേഷണം നടത്തി സത്യവസ്ഥ വെളിച്ചത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എച്ച്. മുഹമ്മദാലി, സുധീര്‍ കോയ, കുഞ്ഞുമോന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍ സത്യം പുറത്തുവരണമെന്നാണ് തങ്ങളുടെ താത്പര്യമെന്നും പോലീസുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും അജീഷിന്റെ അച്ഛന് അന്‍സാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: