കോളപ്ര: കോളപ്ര പുന്നക്കല്‍ രാമന് രോഗാതുരമായ ജീവിതത്തോട് പടവെട്ടി മരണത്തിലേക്ക് യാത്രയായി. റോഡരികിലുള്ള കിടപ്പുമാറ്റി സ്വന്തമായൊരു കൂരയില്‍ ഒരു ദിനമെങ്കിലും ഉറങ്ങണമെന്ന ആഗ്രഹമായിരുന്നു രാമന്റെ ആഗ്രഹം. ഏഴു വര്‍ഷം മുന്‍പ് വന്ന പനിയെ തുടര്‍ന്നുണ്ടായ രോഗാതുരതകളാണ് കൂലിപ്പണിയെടുത്ത് ജീവിച്ചു വന്ന രാമന്റേയും ഭാര്യ സുധയുടേയും ജീവിതം മാറ്റിമറിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ചങ്കില് നീര്‍ക്കെട്ടുണ്ടാവുകയും ക്രമേണ അത് പഴുപ്പായി മാറുകയുമാണുണ്ടായത്. പഴുപ്പ് വലിച്ചു കളയുന്നതിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുളക്കേണ്ടി വന്നു. തൊടുപുഴ, മുട്ടം, അറക്കുളം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷവും രോഗം ഭേദമാകാതെ വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ദീര്‍ഘനാള്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ കടുത്ത പ്രമേഹവും കൂടി ബാധിച്ചതിനാല്‍ രാമന്റെ ഇടതു കാലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടിയും വന്നിരുന്നു. ഇതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവസാന നാളുകളില്‍ രാമന്. ചികിത്സക്കും മറ്റുമായി കൂലിവേല ചെയ്തുണ്ടാക്കിയ ഏഴ് സെന്റ് ഭൂമി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്‍ക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തെ ഒരു കെട്ടിടത്തില്‍ വാടകക്കാണ് ഏതാനും നാള് താമസിച്ചത്. വരുമാനമില്ലാത്തതിനാല്‍ വാടകക്കുടിശ്ശികയായതിനെ തുടര്‍ന്ന് അവിടെ നിന്നും ഒഴിയേണ്ടിവന്നു. ഇതേ തുടര്‍ന്ന് ആകെയുള്ള ഒരു കട്ടിലും പാത്രങ്ങളുമെടുത്ത് ഏഴാംമൈല്‍ കാക്കൊമ്പ് പഞ്ചായത്ത് റോഡരികിലായി ഷെഡ് കെട്ടിയായിരുന്നു താമസിച്ചിരുന്നത്. മക്കളില്ലാത്ത രാമന്റെയും ഭാര്യയുടേയും ദയനീയാവസ്ഥ കണ്ട് നാട്ടുകാര്‍ അവരവരുടെ കഴിവിനനുസരിച്ച് സഹായം ചെയ്തിരുന്നു. റോഡരികിലെ വൃദ്ധ ദമ്പതികളുടെ ദയനീയാവസ്ഥ കണ്ട് ഏതാനും ദിവസം മുമ്പ് ഹോട്ടല്‍ തൊഴിലാളിയായ കീലത്ത് വിനുവും അമ്മ സുമ വിജയനും സ്വന്തം വീടിനോട് ചേര്‍ന്ന് ഇവര്‍ക്ക് താമസിക്കാനിടം നല്‍കിയിരുന്നു. നിരവധി പ്രാവശ്യം രാമനെ ആശുപത്രിയിലാക്കുന്നതിനും വാടക വീട് ലഭ്യമാക്കുന്നതിനും മറ്റുമായി കാഞ്ഞാര്‍ ജനമൈത്രി പോലീസും ഇടപെട്ടിരുന്നു. സന്നദ്ധ സംഘടനകളുമായും നാട്ടുകാരുമായും സഹകരിച്ച് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് രാമന്റെ മരണം. ഇന്നലെ ഉച്ചക്ക് രണ്ടിന് തൊടുപുഴ പൊതുശ്മശാനത്തിലായിരുന്നു രാമന്റെ ശവസംസ്കാരം. ചടങ്ങുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായമടക്കമുള്ളവ കോളപ്ര വികസന സമിതിയും നാട്ടുകാരും ചേര്‍ന്നാണ് ലഭ്യമാക്കിയത്.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട സുധയെ ബന്ധുവായ സ്ത്രീയുടെ കാലടിയിലെ വീട്ടിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: