ആലപ്പുഴ: ‘ആദ്യത്തെ ഇര ഞാനല്ല, മിണ്ടരുത്, മിണ്ടിപ്പോകരുത്’ എന്ന തലക്കെട്ടില്‍ ജി. സുധാകരന്റെ അവഹേളനത്തിനിരയായ സിപിഎം മുന്‍ വനിതാ നേതാവിന്റെ തുറന്ന കത്ത്. ജി. സുധാകരന് പൊതുവേദിയില്‍ അവഹേളിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ സിപിഎം കൊട്ടാരവളവ് തെക്ക് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്.
തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണം നടത്തി യും നാടൊട്ടുക്ക് പൊതുയോഗങ്ങള്‍ നടത്തിയും സിപിഎം അവഹേളിക്കുകയാണ്. ഇതിനെതിരെ യോഗങ്ങള്‍ നടത്തി മറുപടി പറയാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതെന്ന് ഉഷ വ്യക്തമാക്കുന്നു. 25 വര്‍ഷമായി സിപിഎം പ്രവര്‍ത്തകയായിരുന്ന തന്നെ അപമാനിച്ചും അവഹേളിച്ചുമാണ് ജി. സുധാകരന് പാര്‍ട്ടിയില്‍ നിന്നും പുറത്തു ചാടിച്ചതെന്ന് ഉഷ കുറ്റപ്പെടുത്തുന്നു.
സ്വന്തം നേട്ടത്തിനായി ആരെയും തള്ളിപ്പറയുന്ന ആളാണ് സുധാകരന്. സുധാകരന്റെ ചെയ്തികള്‍ മൂലം നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന തനിക്ക് ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പിണറായി വിജയനെ വരെ ധരിപ്പിച്ചിട്ടുണ്ടെന്നും ഉഷ കത്തില്‍ പറയുന്നു. വി.എസ്. അച്യുതാന്ദന്, തോമസ് ഐസക്, എ.എം. ആരിഫ് തുടങ്ങിയവരെയും സുധാകരന് ആക്ഷേപിച്ചിരുന്നു.
സ്ത്രീകളെ ആദരിച്ച് കവിതകള്‍ എഴുതാറുണ്ടെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം ഇടവും വലതും നിര്‍ത്തിയിരിക്കുന്ന പ്രധാനികള്‍ സ്ത്രീസംബന്ധമായ ആരോപണങ്ങള്‍ നേരിട്ടവരാണ്. സ്വന്തം ജീവിതത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ സുധാകരന് പാലിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ണുകയും ഉറങ്ങുകയും എസിയില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് ജനങ്ങളോട് അസഹിഷ്ണുത കാട്ടുന്നത്.
സുധാകരന്റെ ആഫീസ് നിയന്ത്രിച്ചിരുന്നത് അഴിമതി ആരോപണവിധേയരാണ്. ഇത് മൂടിവയ്ക്കാന്‍ ഫഌക്സ് അടിച്ച് അവര്‍ സുധാകരനെ സുഖിപ്പിച്ചു. വിഎസിനെയും പിണറായിയെയും തരാതരംപോലെ സേവ പിടിക്കാറുള്ള സുധാകരന്റെയും കൂട്ടരുടെയും അവസരവാദ നിലപാടുകള്‍ കുപ്രസിദ്ധമാണ്. ഫെബ്രുവരി 25ന് നടന്ന റോഡ് ഉദ്ഘാടന ചടങ്ങില്‍ പൊതുവേദിയില്‍ സുധാകരന് അധിക്ഷേപിച്ച പല വാക്കുകളും പരസ്യമായി എഴുതാന്‍ കൊള്ളാത്തതാണ്. ഇക്കാര്യങ്ങള്‍ പോലീസിനു നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തുറന്ന കത്തില്‍ ഉഷ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: