കൊച്ചി: എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറപ്പിക്കുമെന്നത് യുഡിഎഫിന്റെ കള്ളപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാറുകള്‍ പൂട്ടിയതിനെ സിപിഎം അന്നുതന്നെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. പൂട്ടിയ ബാറുകള്‍ തുറന്നുകൊടുക്കുമെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. മദ്യനയം ഓരോ വര്‍ഷവും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതാണ്. മദ്യത്തിന്റെ ലഭ്യത ഇപ്പോഴത്തേക്കാള്‍ കുറച്ചുകൊണ്ടുവരുന്നതിന് സഹായകരമായ നടപടിയാണ് ഇടതുപക്ഷം സ്വീകരിക്കുക.
ഒറ്റയടിക്ക് മദ്യനിരോധനം നടപ്പാക്കാന്‍ കഴിയില്ല. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയത് മദ്യനിരോധനത്തിന്റെ ഭാഗമായിരുന്നില്ല. 25 കോടി രൂപ കൈക്കൂലി വാങ്ങുന്നതിനായിരുന്നുവെന്നും കോടിയേരി പറഞ്ഞു. കേരളം ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ അഴിമതിഭരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നത്.
കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത്. വോട്ടര്‍പട്ടികയില്‍ വ്യാപകമായ കൃത്രിമം കാണിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ശ്രമിക്കുന്നതായി കോടിയേരി ആരോപിച്ചു.
വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കുന്ന സംവിധാനം ദുരുപയോഗം ചെയ്ത് ചില മണ്ഡലങ്ങളില്‍ വന്‍തോതില്‍ അപേക്ഷ നല്കിക്കൊണ്ടിരിക്കുകയാണ്. മണ്ഡലത്തില്‍ താമസക്കാരല്ലാത്ത ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അപേക്ഷ നല്കിക്കൊണ്ടിരിക്കുന്നത്. ചില മണ്ഡലങ്ങള്‍ പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് ഇതുസംബന്ധിച്ച നിരവധി പരാതികള്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: