കണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ സംയുക്തമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് ജില്ലയില്‍ ജനജീവിതം ദുസ്സഹമായി.
മറ്റ് ജില്ലകളില്‍ നിന്ന് വരുന്ന ബസ്സുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജില്ലയിലെ മലയോര മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇതുമൂലം കടുത്ത യാത്രാദുരിതമാണ് അനുഭവപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സമരത്തെ തുടര്‍ന്ന് ഇരിട്ടി, തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും ഇവയൊന്നും യാത്രാദുരിതത്തിന് പരിഹാരമായിട്ടില്ല. ജീപ്പുകളും സ്വകാര്യ വാഹനങ്ങളും യാത്രക്കാരെ കയറ്റി പല ഭാഗങ്ങളിലും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കഴുത്തറപ്പന്‍ ചാര്‍ജ്ജാണ് ഈടാക്കുന്നത്. സമരം ഇന്ന് അവസാനിക്കുമെന്ന് കണക്കുകൂട്ടിയെങ്കിലും തൊഴിലാളികളും ബസ്സ് ഉടമകളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് സമരം അനിശ്ചിതമായി തുടരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളും വിഷു ആഘോഷങ്ങളും അടുത്ത ഘട്ടത്തില്‍ ഉണ്ടായ ബസ് സമരം ജനങ്ങള്‍ക്ക് കടുത്ത ഇരുട്ടടിയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: