കൊച്ചി: തൃശൂര്‍ അയ്യന്തോള്‍ ഫഌറ്റിലെ കൊലപാതകക്കേസിലെ എഴാം പ്രതിയും മുന്‍ കെപിസിസി സെക്രട്ടറിയുമായ എം. ആര്. രാമദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട പ്രതിയുടെ ബന്ധം വ്യക്തമാണെന്നും രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ സതീശനെ അയ്യന്തോളിലെ ഫഌറ്റില്‍ വെച്ച് മൃഗീയമായി കൊലപ്പെടുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണമെന്നു കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് മൂന്ന് വരെ ഫഌറ്റില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഈ സമയത്ത് ഹര്‍ജിക്കാരന്റെ സാന്നിധ്യം ഫഌറ്റില്‍ ഉണ്ടായിരുന്നുവെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞൂ. ഹര്‍ജിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.
പിന്നീട് അന്വേഷണം വഴി തിരിച്ചുവിടുവാന്‍ ശ്രമിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞൂ. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ 22നാണ് പോലീസ് എം.ആര് രാമദാസിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: