രാജ്യസഭയിലേക്ക് എ.കെ. ആന്റണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത് അഞ്ചാംതവണയാണ് അദ്ദേഹം രാജ്യസഭാംഗമാകുന്നത്. കെഎസ്യുവിലൂടെ വന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി മുപ്പത്തിയാറാം വയസ്സില്‍ കേരളത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയാണ് ആന്റണി. അതും നിയമസഭാസാമാജികനല്ലാതിരുന്ന സാഹചര്യത്തില്‍.
യുവജനങ്ങളുടെ പ്രതിനിധിയായി കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയം കൈവരിച്ച ആന്റണിക്ക് തലേക്കുന്നില്‍ ബഷീര്‍ തല്‍സ്ഥാനം രാജിവച്ച് വഴിമാറിക്കൊടുത്തു. ആന്റണി അങ്ങനെ എംഎല്‍എയായി. അടിയന്തരാവസ്ഥയ്ക്കുശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കേരളത്തില്‍ മുഖ്യമന്ത്രിയായ കെ.കരുണാകരനെ രാജന് കേസിന്റെ പേരില്‍ പുറത്താക്കിക്കൊണ്ടായിരുന്നു ആന്റണിയുടെ ആ സ്ഥാനരോഹണം. ആദര്‍ശശാലി എന്ന പ്രതിഛായയില്‍ 1977ല്‍ മുഖ്യമന്ത്രിയായ അദ്ദേഹം രണ്ടുരൂപ ഓട്ടോ ചാര്‍ജില്‍ സെക്രട്ടേറിയേറ്ററിലേക്ക് യാത്രചെയ്തതും സെക്രട്ടറിയേറ്റ് ജീവനക്കാരോടൊപ്പം ഒന്നര രൂപയ്ക്ക് ക്യാന്റീനില്‍നിന്നു ഭക്ഷണം കഴിച്ചതുമൊക്കെ അന്ന് വാര്‍ത്തയായിരുന്നു.
ഒരു വ്യാഴവട്ടക്കാലത്തോളം ഭാരതത്തെ അടക്കിഭരിച്ച ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്കുശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അറസ്റ്റിലായപ്പോള്‍ അതുവരെ അവരോടൊപ്പം നിന്ന ഏ.കെ.ആന്റണി ‘ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും’ എന്നുപറഞ്ഞ് അവരെ തള്ളിപ്പറയുകയാണ് ചെയ്തത്. കര്‍ണാടകത്തിലെ ചിക്കമംഗലൂരില്‍ ഇന്ദിരാഗാന്ധിക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റു നല്കിയപ്പോള് അതില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. (ശരിക്കും ഭരണത്തിലെ കഴിവുകേടായിരുന്നു രാജിക്കു കാരണം) പിന്നെയും കാലം മാറിമറിഞ്ഞു.
കോണ്‍ഗ്രസ്സിന്റെ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ജനഹിതത്തിലൂടെ നേതാവാകാന്‍ കഴിയാതിരുന്ന ആന്റണി ആദര്‍ശരാഷ്ട്രീയത്തിന്റെ പുകമറയില്‍ തുടര്‍ന്ന് കെപിസിസി പ്രസിഡന്റായി ദീര്‍ഘനാള്‍ തുടര്‍ന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു വന്നപ്പോള്‍ സി.എം. സ്റ്റീഫന്റെ നോമിനിയായ ആന്റണി പരാജയപ്പെടുകയും കെ. കരുണാകരന്റെ നോമിനിയായ വയലാര്‍ രവി വിജയിക്കുകയുമാണുണ്ടായത്. ദേശീയരാഷ്ട്രീയത്തില്‍ കാര്യമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയാതിരുന്ന പ്രാദേശിക നേതാവായിരുന്ന ആന്റണിയെ ദല്‍ഹി രാഷ്ട്രീയത്തിലേക്കു കൊണ്ടുപോയി ആസ്സാമിന്റെയും മേഘാലയയുടെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയത് കരുണാകരന്റെ സ്വാധീനമായിരുന്നു.
തുടര്‍ന്ന് അഭിപ്രായഭിന്നതയുടെ പേരില്‍ മാതൃസംഘടന വിട്ട് ഇടതുപക്ഷ പാളയത്തിലേക്കുപോയ ആന്റണി ഗ്രൂപ്പുകാര്‍ ഇടതുപക്ഷവുമായി സഹകരിച്ച് കുറെനാള്‍ കേരളം ഭരിച്ചു.
ഇടതുപക്ഷക്കാരുടെ ആട്ടും തുപ്പുമേറ്റ് അധികാരത്തില്‍ തുടരവേ 1980ല്‍ മാര്‍കിസ്റ്റുകാരും എസ്എഫ്ഐക്കാരും സംയുക്തമായി തിരുവന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ചതും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതും അതില്‍ പോലീസ് ഇടപെടാതിരുന്നതുമൊക്കെ ഏവര്‍ക്കും അറിവുള്ളതാണല്ലോ? അന്ന് ഡിസിസി ഓഫീസിനെതിരെയുള്ള എംപ്ലോയ്മെന്റ് ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥാനായിരുന്ന ഈ ലേഖകനാണ് തൊട്ടടുത്തുള്ള നന്താവനം ക്യാമ്പിലും കന്റോണ്‍മെന്റ് പോലീസ്സ്റ്റേഷനിലും വിളിച്ച് ആക്രണവിവരം അറിയിച്ചത്.
പക്ഷേ പോലീസ് എത്തിയത് എല്ലാം തീര്‍ന്ന് രണ്ടുമണിക്കൂറിനുശേഷമാണ്. ഞാനും എന്റെ സഹപ്രവര്‍ത്തകരും ബോധമറ്റുകിടന്ന പല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും കൈതാങ്ങില്‍ എടുത്ത് ഞങ്ങളുടെ ഓഫീസ് വരാന്തയില്‍ കൊണ്ടുകിടത്തി വെള്ളം നല്കി ബോധാവസ്ഥയിലെത്തിച്ചത് ഇപ്പോഴും സ്മ്യതിപഥത്തില്‍ തങ്ങിനില്ക്കുന്നുണ്ട്. ഉച്ചയോടെ കെ. കരുണാകരനെത്തി അക്രമികള്‍ കത്തിച്ചിട്ടിരുന്ന കോണ്‍ഗ്രസ്സ് പതാകയെ നോക്കി കര്‍ച്ചീഫെടുത്ത് കണ്ണീരൊപ്പുന്ന രംഗത്തിനും ഞാന്‍ സാക്ഷിയായിരുന്നു.
മാതൃസംഘടനയിലേക്കു തിരിച്ചുവരാനുള്ള കരുണാകരന്റെ അഭ്യര്‍ത്ഥന മാനിച്ച് എ ഗ്രൂപ്പുകാര്‍ ഒന്നടങ്കം ഇന്ദിരാ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവന്നതും എറണാകുളം മറൈന്‍ഡ്രൈവില്‍ ഇന്ദിരാഗാന്ധിയും കരുണാകരനുമുള്പ്പെടെയുള്ളവരുടെ നേത്യത്വത്തില്‍ പുനര്‍സമാഗമം നടത്തുന്നതുമെല്ലാം ചരിത്രം.
തുടര്‍ന്ന് മുഖ്യമന്ത്രിയായ കരുണാകരന് ചാരക്കേസില്‍ രാജിവെച്ചു. ആ കേസിന്റെ മറവില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സുവര്‍ണാവസരം പാഴാക്കാതെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ദല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തെത്തിയ ആന്റണിയുടെ യാത്രയുടെ ചെലവ് പതിനാറര ലക്ഷമായിരുന്നു. ആന്റണിക്ക് ഒരുദിവസംകൂടി കഴിഞ്ഞ് സാധാരണ ഫ്ളൈറ്റില്‍ വരാമായിരുന്നല്ലോ? അങ്ങനെ വൈകിവന്നാല്‍ ഒരുപക്ഷെ മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടിക്കോ മറ്റാര്‍ക്കെങ്കിലുമോ ആയിപ്പോകുമോ എന്ന ഭയമായിരിക്കാം ഈ അടിയന്തരയാത്രയ്ക്കു പ്രേരിപ്പിച്ചത്. രണ്ട് രൂപയ്ക്ക് ഓട്ടോയാത്രചെയ്ത് സെക്രട്ടറിയേറ്റിലെത്തി ഒന്നര രൂപക്ക് ക്യാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച് ആദര്‍ശത്തിന്റെ പരിവേഷത്തില്‍ ലളിതജീവിതം നയിച്ച ആന്റണിക്ക് ഇത് ഭൂഷണമായിരുന്നോ? വിമാനയാത്രക്കുവേണ്ടി വന്ന ആ പതിനാറര ലക്ഷം രൂപ ആന്റണി അടച്ചില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കേരള ഖജനാവില്‍നിന്നും ആ തുക അടയ്ക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തില്‍ തുക പിന്നീട് എഐസിസിക്ക് അടയ്ക്കേണ്ടിവന്നു എന്നാണറിവ്.
ആന്റണി ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന മൂന്നരവര്‍ഷക്കാലത്തെ ഭരണത്തില്‍ കാണപ്പെട്ട കഴിവുകേടും പോരായ്മയും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്തുതന്നെ അസന്തുഷ്ടി പരത്തിയിരുന്നു. പിഎസ്സി അംഗങ്ങളുടെ ഒഴിവ് 16 ആയി ഉയര്‍ന്നിട്ടും നിയമനം നടത്താതിരുന്നതും സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാതെ അപേക്ഷിച്ച എല്ലാവര്ക്കും കോളേജുകള്‍ അനുവദിച്ചതും ഭരണപരമായ പോരായ്മകളായിരുന്നു. ചെലവുചുരുക്കലിന്റെ പേരില്‍ അദ്ദേഹം മൂന്നര വര്‍ഷം പിഎസ്സി നിയമനം മരവിപ്പിച്ചു. റാങ്കുലഭിച്ച പല ചെറുപ്പക്കാര്‍ക്കും പ്രായപരിധി കഴിഞ്ഞതുകാരണം പിന്നെ നിയമനം കിട്ടാതായി. എന്നാല്‍ ഘടകകക്ഷി മന്ത്രിമാര്‍ ആ സമയം ശരിക്കും മുതലെടുത്തു. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളായി മാറി. അവരുടെ കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ കുത്തിനിറച്ചു.
തുടര്‍ന്ന് ‘ബഹുദൂരം അതിവേഗം’ ഭരണത്തിനുവേണ്ടി ഉമ്മന്‍ചാണ്ടിക്കായി അധികാരം ഒഴിഞ്ഞപ്പോള്‍ ആന്റണി നടത്തിയ പത്രസമ്മേളനത്തില്‍ താനിനി ദല്‍ഹി രാഷ്ട്രീയത്തിലേക്കില്ല, കേരളത്തില്‍നിന്നു പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നു എന്ന് പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായ ഭിന്നതയില്‍ പാര്‍ട്ടി വിട്ട കെ. കരുണാകരന് രാജിവച്ച രാജ്യസഭാ സീറ്റില്‍ ആദര്‍ശം ബലികഴിച്ച് കയറിപ്പറ്റിയ ആന്റണി ഉടന്‍ പ്രതിരോധ മന്ത്രിയായി. വീണ്ടും ഒരുതവണകൂടി രാജ്യസഭയിലെത്തിയ അദ്ദേഹം യുപിഎ മന്ത്രിസഭയില്‍ ഒരുതവണകൂടി പ്രതിരോധമന്ത്രിയായി. പ്രതിരോധമന്ത്രി എന്ന നിലയില്‍ ആന്റണിയുടെ ഒന്പതുവര്ഷത്തെ പ്രവര്‍ത്തനം തീര്‍ത്തും പരാജയമായിരുന്നു. സോമാലിയ കടലോരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ തട്ടിയെടുത്ത് ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയപ്പോള്‍ ഒരുമാസത്തോളം അദ്ദേഹം മൗനിയായിരുന്നു.
പ്രശ്നം പാര്‍ലമെന്റില്‍ പ്രതിസന്ധി സ്യഷ്ടിച്ചപ്പോഴാണ് ഭാരത നാവികസേനയെ അയച്ച് കൊള്ളക്കാരെ കീഴ്പ്പെടുത്തി ബന്ദികളെ മോചിപ്പിച്ചത്. ആദര്‍ശ് ഫഌറ്റ് വിവാദം, ഒരു ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ച് ഹെലികോപ്റ്റര്‍ വാങ്ങല്‍ ഇതൊക്കെ ആന്റണിയുടെ പിടിപ്പുകേടിന്റെ ഉദാഹരണമാണ്. കോപ്റ്റര്‍ വിവാദത്തില്‍ അഴിമതി നടന്നതായി ബന്ധപ്പെട്ടവര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആന്റണി അനങ്ങിയില്ല. അഴിമതിയെ സംബന്ധിച്ച് ഒരു ഇറ്റാലിയന്‍ പത്രം മുഖപ്രസംഗം എഴുതിയതിനുശേഷമാണ് അദ്ദേഹം ഉണര്‍ന്നത്. ഉടന്‍തന്നെ കരാര്‍ റദ്ദാക്കി. പക്ഷെ കരാര്‍ ലംഘനത്തില്‍ ഭാരതത്തിന് നഷ്ടമായത് 125 കോടി രൂപയാണ്. കശ്മീര്‍ അതിര്‍ത്തിയിലെ പൂഞ്ചില്‍ പാകിസ്ഥാന് പട്ടാളക്കാര്‍ അഞ്ച് ഇന്ത്യന്‍ ഭടന്മാരെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി, ശിരസ്സു ഛേദിച്ചപ്പോള്‍ ആന്റണി പറഞ്ഞത് അതുചെയ്തത് പാകിസ്ഥാന് പട്ടാളക്കാരല്ല, പട്ടാളക്കാരുടെ വേഷമിട്ടുവന്ന ഭീകരവാദികളാണെന്നായിരുന്നു. പിന്നെ പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോള്‍ സത്യം പറയേണ്ടിവന്നു.
2013 ഏപ്രിലില്‍ ചൈനീസ് സേന ലഡാക്കില്‍ നുഴഞ്ഞുകയറി 640 ചതുരശ്ര കി.മീ. സ്ഥലം കയ്യടക്കിയതായുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം പ്രതിരോധമന്ത്രി ആന്റണി ചൈന സന്ദര്‍ശിച്ചവേളയിലും ചൈനീസ് ഭടന്മാര് ലഡാക്കില്‍ ഇന്ത്യന്‍ മണ്ണില്‍ കടന്ന് ട്രഞ്ചു കുഴിച്ചതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ലഡാക്കില്‍ ചൈനീസ് സൈന്യം സ്ഥലം കയ്യേറി എന്ന വാര്‍ത്ത ആന്റണി പാര്‍ലമെന്റില്‍ നിഷേധിക്കുകയാണുണ്ടായത്. പക്ഷെ, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ശ്യാംസരണ്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് ലഡാക്ക് സന്ദര്‍ശിച്ച് ചൈനീസ് സൈന്യം 640 ചതുരശ്ര കി.മീറ്റര്‍ ഭൂഭാഗം പിടിച്ചടക്കിയെന്ന വാര്‍ത്ത ശരിവച്ചു റിപ്പോര്‍ട്ട് നല്കുകയുണ്ടായി. അപ്പോഴും ആന്റണി മൗനം ദീക്ഷിച്ചു.
ആയുധങ്ങളും പടക്കോപ്പും അന്തര്‍വാഹിനികളും വിമാനങ്ങളും പുതിയതായി വാങ്ങുന്നതിലോ ഉള്ളവ സര്‍വീസ് ചെയ്യുന്നതിലോ ആന്റണി വിമുഖനായിരുന്നു. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലയളവില്‍ ഭാരതത്തിന്റെ 10 അന്തര്‍വാഹിനികളാണ് മതിയായ സര്‍വീസില്ലാതെ തകര്‍ന്ന് മുങ്ങിപ്പോയത്. രാജ്യത്തിന്റെ രക്ഷയല്ല, സ്വന്തം ‘ക്ലീന്‍ ഇമേജ്’ നിലനിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
സ്ഥാനമാനങ്ങള്‍ ഉറപ്പിച്ച് സ്വന്തം കാര്യം സിന്ദാബാദാക്കുകയായിരുന്നു അധികാരസ്ഥാനങ്ങളിലിരുന്നപ്പോഴൊക്കെ ആന്റണി ചെയ്തത്. ഒന്‍പത് വര്‍ഷം പ്രതിരോധ മന്ത്രിയായിട്ടും വിമുക്ത സൈനികര്‍ക്ക് നല്കിയ വാഗ്ദാനമായ വണ്‍ റാങ്ക് വണ്‍ പെന്ഷന് എന്ന പദ്ധതി നടപ്പിലാക്കാന്‍ കഴിയാതിരുന്ന ആന്റണി ഒരുവര്‍ഷം പഴക്കമുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അതു ചെയ്തപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പെന്നു പറഞ്ഞ് മോദിയെ വിമര്‍ശിക്കുകയാണുണ്ടായത്.
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കരസേനയില്‍ പ്രത്യേക റജിമെന്റുകള്‍ ഉള്ളപ്പോള്‍ മലയാളികള്‍ക്കുവേണ്ടി ഒരു റജിമെന്റ് സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായ ആവശ്യം ആന്റണി പരിഗണിച്ചില്ല. ഇതുപോലെ ഭരണനൈപുണ്യക്കുറവിന്റെയും വീഴ്ചയുടെയും ആദര്ശനാട്യങ്ങളുടെയും കാപട്യങ്ങളുടെയും ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.
എഴുപത്തിയഞ്ച് വയസ്സായ ആന്റണി ഇപ്പോഴിതാ വീണ്ടും രാജ്യസഭയിലെത്തുന്നു. ഒരുകാലത്ത് കോണ്‍ഗ്രസ്സിലെ യുവതലമുറയുടെ പ്രാതിനിധ്യത്തിനുവേണ്ടി വീറോടെ വാദിച്ച ആന്റണി ഇപ്പോള്‍ അവരെ വിസ്മരിച്ചിട്ട് പാര്‍ലമെന്ററി വ്യാമോഹിയായി മാറിയിരിക്കുന്നു.
ആദര്‍ശത്തിന്റെ പുകമറയൊക്കെ ഒരിടത്ത്. അധികാരത്തിന്റെ രുചി ഒന്നുവേറെതന്നെയാണെന്ന് ആന്റണിക്ക് നന്നായറിയാം. തെരഞ്ഞെടുപ്പുകളില്‍ യുവജന പ്രാതിനിധ്യത്തിനുവേണ്ടി ഹൈക്കമാന്റിന് മുന്നില്‍ മുറവിളി കൂട്ടുന്ന യൂത്ത് കോണ്ഗ്രസ്സുകാര് ഇതൊന്നും കാണുന്നില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: