ഭാരതം തിളങ്ങുന്ന രാജ്യമാണെന്ന ഐഎംഎഫിന്റെ നിരീക്ഷണം ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെയും വരുമാന വര്‍ധനയുടെയും പശ്ചാത്തലത്തിലാണ്. ഭാരതം ദരിദ്രരാജ്യമാണെന്ന ധാരണ തിരുത്തി ആഗോളസാമ്പത്തിക വളര്‍ച്ചയുടെ തിളക്കമാര്‍ന്ന കേന്ദ്രമാക്കി മാറ്റിയത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമാകുകയും വികസന കേന്ദ്രമായി അറിയപ്പെട്ടിരുന്ന ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുകയും ചെയ്തെങ്കിലും ഭാരതം ഇതിനിടയിലും തിളക്കമുള്ള രാജ്യമായെന്ന് ഐഎംഎഫ് പറഞ്ഞിരിക്കുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് റിസര്‍വ് ബാങ്ക് 2016-17 ലെ ആദ്യ സാമ്പത്തിക വര്‍ഷ വായ്പാ നയത്തില്‍ റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്.
നാണയപ്പെരുപ്പം കുറഞ്ഞുവരുന്നതും സാമ്പത്തികവളര്‍ച്ച ശക്തമായി തുടരുന്നതുമാണ് ആര്‍ബിഐയെ ഈ നടപടിയിലേക്ക് നയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 9.5 ശതമാനമാകുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ആര്‍ബിഐയുടെ പുതിയ നയം ബാങ്കുകള്‍ നല്കുന്ന ഭവന വാഹന വ്യവസായ വിദ്യാഭ്യാസ വായ്പകളുടെ പലിശ കുറയ്ക്കുമെന്നത് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസകരമാണ്. നരേന്ദ്രമോദി അടുത്തിടെ നടത്തിയ സൗദിഅറേബ്യന്‍ സന്ദര്‍ശനം ഈ പശ്ചാത്തലത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം പ്രവാസികള്‍ക്കും പ്രയോജനകരമാകുമെന്ന് കരുതപ്പെടുന്നു.
ഭാരതത്തിന്റെ യുവശക്തിയെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പരാമര്‍ശിച്ചത് ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ പ്രചോദനമായേക്കാം. മോദി അധികാരത്തില്‍ വന്നശേഷം വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. വിവിധ മേഖലകളില്‍ നൂറുശതമാനം വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഭാരതം തയ്യാറാണെന്നും പ്രധാനമന്ത്രി സൗദി അറേബ്യയെ അറിയിക്കുകയുണ്ടായി.
150 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ സാധ്യതയുള്ള ഉഭയകക്ഷി കരാറുകളും ഇരുരാജ്യങ്ങളും ഒപ്പിട്ടു. നരേന്ദ്രമോദിയുടെ സന്ദര്‍ശനം എണ്ണവിലയിടിവിന്റെയും സാമ്പത്തിക ശോച്യാവസ്ഥയുടെയും പശ്ചാത്തലത്തില്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമായി. ഇത് ദളിതരും വനിതകളും അവഗണിക്കപ്പെടുന്ന കാലഘട്ടമാണ്. ദളിത് പീഡനം തുടര്‍ക്കഥയാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതി സഹായകരമാകുന്നത് ദളിതര്‍ക്കും വനിതകള്‍ക്കുമാണ്.
പട്ടികജാതി-വര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈ പദ്ധതി സഹായകരമാകും. ദളിതര്‍ക്ക് സാമൂഹ്യപദവി നേടിയെടുക്കാന്‍ സാധിച്ചാല്‍ ദളിത് പീഡനം പഴങ്കഥയാകും. പുതിയ പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ ഒരുകോടി രൂപ വരെ പട്ടികജാതി-പട്ടികവര്‍ഗ വനിതാ സംരംഭകര്‍ക്ക് വായ്പാ തുകയായി ലഭ്യമാക്കും. വിവിധ ബാങ്കുകള്‍ വഴി 1.25 ലക്ഷം യുവാക്കള്‍ക്ക് വായ്പാ തുക ലഭിക്കുമ്പോള്‍ ഇന്ത്യന്‍ യുവത്വത്തിന് ജോലിതേടി മണലാരണ്യത്തില്‍ പോകേണ്ടിവരില്ല.
തൊഴിലന്വേഷകരെ തൊഴില്‍ദായകരാക്കി മാറ്റുകയാണ് സ്റ്റാര്‍ട്ട്-അപ് ഇന്ത്യ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. പട്ടികവര്‍ഗ്ഗ-ദളിത് വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നാല്‍, അവര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് സാധിച്ചാല്‍ അത് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയുടെ മുഖഛായ തന്നെ മാറ്റും. ചെറുകിട വ്യവസായ വികസന ബാങ്ക് 10,000 കോടി രൂപയും നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് കമ്പനി 5000 കോടി രൂപയും ഇതിനായി വകയിരുത്തിക്കഴിഞ്ഞു.
ചൈനീസ് ഉല്‍പ്പന്നങ്ങളെക്കാള്‍ ഈടും ഉറപ്പും ഇന്ത്യന്‍ ഉല്പ്പന്നങ്ങള്ക്കുണ്ടെന്ന വിശ്വാസം സൗദി ഉപഭോക്താക്കളില്‍ വര്‍ധിച്ചുവരുമ്പോള്‍ ആ രാജ്യം ഭാരതത്തിന്റെ വന്വിപണിയായി മാറും. സൗദിഅറേബ്യയുമായി ഒപ്പിട്ട കരാറുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന വ്യവസ്ഥയുമുണ്ട്. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഭീകരതയ്ക്ക് തടയിടാന്‍ ഭാരതം ശ്രമിക്കുമെന്നും കരാറൊപ്പുവെച്ചുകൊണ്ട് നരേന്ദ്രമോദി പ്രഖ്യാപിക്കുകയുണ്ടായി.
നരേന്ദ്രമോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാത്ത മേഖലകളില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പൊതുശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കാനുള്ള നീക്കം. സ്വച്ഛ് ഭാരത് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയൊരുക്കുന്ന നടപടികളാണ് ഭാരതസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: