തിരുവനന്തപുരം: യുഡിഎഫില്‍ കുഴപ്പങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസില്‍ നേതാക്കള്‍ മുതല്‍ താഴേത്തട്ടില്‍ അണികള്‍വരെ തമ്മിലിടഞ്ഞു നില്ക്കുമ്പോള് ഘടകകക്ഷികളും കൂടുതല്‍ ഇടയുന്നു. പ്രമുഖ ഘടകകക്ഷിയുടെ നേതാവ് കെ.എം. മാണി ഇന്നലത്തെ യോഗം ബഹിഷ്കരിച്ചു. കോണ്‍ഗ്രസിന്റെ ഏകാധിപത്യ സ്വഭാവത്തിനെതിരെ ഘടകകക്ഷികള്‍ രൂക്ഷ വിമര്ശനമാണുയര്ത്തുന്നത്. മാണിയുടെ പ്രതിഷേധം അറിയിക്കാന്‍ പാര്‍ട്ടി പ്രതിനിധിയെ യോഗസ്ഥലത്ത് അയക്കുകയും ചെയ്തു.
യുഡിഎഫ് സീറ്റു വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്നാണ് കേരളാ കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി വിട്ടുനിന്നത്. അധിക സീറ്റ് വേണമെന്ന മാണിയുടെ ആവശ്യം പരിഗണിച്ചില്ല. മാത്രമല്ല പാര്‍ട്ടിയെ അപമാനിക്കുന്ന സമീപനമാണുണ്ടായത്. സീറ്റ് വീതംവെപ്പ് സംബന്ധിച്ച് നേരിട്ട് ചര്‍ച്ച നടത്തുന്നതിന് പകരം ടെലിഫോണില്‍ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നിലപാടിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് മാണി യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് അര്‍ഹമായ വിഹിതം ലഭിച്ചില്ല. സീറ്റ് സംബന്ധമായ തങ്ങളുടെ അവകാശവാദം അതേപടി നിലനില്‍ക്കുകയാണെന്നും മാണിഗ്രൂപ്പ് പ്രതിനിധി ജോയി എബ്രഹാം യോഗത്തില്‍ അറിയിച്ചു. പൂഞ്ഞാര്‍ സീറ്റ് വിട്ടുകിട്ടാത്തതിന്റെ പേരില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി നടത്തിവരുന്ന പരസ്യപ്രസ്താവനകളിലെ അതൃപ്തിയും ജോയി എബ്രഹാം യോഗത്തില്‍ അറിയിച്ചു. മാന്യതവെച്ചാണ് പ്രതികരിക്കാത്തതെന്നും ജോയി പറഞ്ഞു.
സീറ്റു വിഭജനത്തിലെ അവഗണനയ്ക്കെതിരെ കേരളാ കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും പ്രതികരിച്ചു. പാര്‍ട്ടി ചെയര്‍മാനായിരുന്ന ജോണി നെല്ലൂരിന് മത്സരിക്കാന്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കാതിരുന്ന കോണ്‍ഗ്രസ് നടപടിയില്‍ യോഗത്തില്‍ സംബന്ധിച്ച സി. മോഹനന് പിള്ള പ്രതിഷേധം അറിയിച്ചു. ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനം രാജിവെച്ചതിന് കാരണം പാര്‍ട്ടിയിലെ പ്രശ്നങ്ങളല്ല. യുഡിഎഫ് അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. അതിനാല്‍ ജോണി നെല്ലൂരിനെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൂട്ടായ ശ്രമംവേണമെന്നും മോഹനന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ താന്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി യോഗത്തില്‍ ഉറപ്പുനല്‍കി.
കെ.എം. മാണി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഏതെങ്കിലും തരത്തിലുള്ള അതൃപ്തി കാരണമാണെന്ന് അറിയില്ലെന്ന് മുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി തങ്കച്ചന് വ്യക്തമാക്കി. സീറ്റ് വിഭജനത്തിലോ ഫോണ്‍ ചര്‍ച്ചയിലോ ഉള്ള യാതൊരു അതൃപ്തിയും മാണിഗ്രൂപ്പ് യോഗത്തില്‍ പറഞ്ഞിട്ടില്ല. ജോണി നെല്ലൂരിന് സീറ്റ് നിഷേധിച്ചത് ബോധപൂര്‍വം ആയിരുന്നില്ല. അദ്ദേഹം ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന് കരുതുന്നില്ലെന്നും തങ്കച്ചന് പറഞ്ഞു.
കോണ്‍ഗ്രസ് 83 സീറ്റില്‍ മല്‍സരിക്കും. മുസ്ലിം ലീഗ് – 24, കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് – 15, ജെഡിയു – ഏഴ്, ആര്‍എസ്പി – അഞ്ച്, കേരളാ കോണ്‍ഗ്രസ്ജേക്കബ് ഗ്രൂപ്പ് – രണ്ട്, സിഎംപി – ഒന്ന് എന്നിങ്ങനെയാണ് സീറ്റുകളുടെ വിഭജനം.
കാഞ്ഞങ്ങാട്, കല്യാശേരി, പയ്യന്നൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇവിടങ്ങളില്‍ പൊതുസ്വതന്ത്രരെ നിര്‍ത്താനാണ് മുന്നണി യോഗത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. ഇവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. നേരത്തെ നല്കിയ പിറവം സീറ്റിന് പുറമെ തരൂര്‍ സീറ്റ് കൂടി കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: