തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവുമായി ചര്‍ച്ച നടത്തി. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലായിരുന്നു ചര്‍ച്ച. സഹായമെത്രാനായി ചുമതലയേറ്റ ഡോ.ആര്. ക്രിസ്തുദാസിനെ കുമ്മനം അഭിനന്ദിച്ചു. പിന്നീട് മൂവരും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി.
സമൂഹത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള കുമ്മനത്തെപ്പോലെയുള്ള ആള്ക്കാര് നേതൃത്വത്തിലെത്തുന്നത് ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് സൂസപാക്യം അഭിപ്രായപ്പെട്ടു. സഹിഷ്ണുതയുടെ പ്രവാചകനായി കുമ്മനം മാറട്ടേയെന്നും അദ്ദേഹം ആശീര്‍വദിച്ചു. ഹൃദയങ്ങള്‍ തമ്മില്‍ പാലം പണിയാന്‍ കുമ്മനത്തെപ്പോലുള്ളവര്ക്ക് കഴിയും. വിശാലമനസ്സോടെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് കുമ്മനത്തിന് കഴിയുമെന്നും അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി അദ്ധ്യക്ഷനായ ശേഷം നിരവധി തവണ നടക്കാതെ പോയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നതെന്ന് കുമ്മനം പറഞ്ഞു. ആറന്മുള സമരത്തിന് സൂസപാക്യം നല്കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. ജനകീയ പ്രശ്നങ്ങളുമായി എത്തിയപ്പോഴൊക്കെ സൂസപാക്യം കലവറയില്ലാത്ത പിന്തുണ നല്കി. അദ്ദേഹത്തെപ്പോലെയുള്ളവരുടെ അനുഗ്രഹം പൊതുപ്രവര്‍ത്തനത്തില്‍ ഏറെ ഊര്‍ജ്ജം നല്‍കുന്നതാണെന്നും കുമ്മനം പറഞ്ഞു.
ബിജെപി ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡാനി ജെ. പോള്‍, വൈസ് പ്രസിഡന്റ് പയസ് വില്സന് എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: