തിരുവനന്തപുരം: അവധിക്കാലം ജീവിതം പഠിക്കാനും സ്വന്തം കഴിവുകള്‍ കണ്ടെത്താനും പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സമ്മര്‍സ്കൂള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഇന്ന് വിദ്യാഭ്യാസരംഗത്തെ മത്സരം കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സ്കൂളുകള്‍ അടിസ്ഥാനശിലയാണ്. ഏറ്റവും വലിയ പദവികളില്‍ എത്തുമ്പോള്‍ ഉന്നത വ്യക്തിത്വത്തിനുടമയാകാന്‍ ഇത്തരം വ്യക്തിത്വവികസനക്യാമ്പുകള് ഉപകരിക്കും. തന്റെ കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പദവിവരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിരമണീയമായ കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ വരും തലമുറ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സാഹിത്യകാരനായ ഡോ. ജോര്‍ജ് ഓണക്കൂര്‍, എഴുത്തുകാരി റോസ്മേരി, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്, സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന, ക്യാമ്പ് ചെയര്‍മാനും ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനുമായ ഗംഗപ്രസാദ് എന്നിവര്‍ സംസാരിച്ചു. 484 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: