കോഴിക്കോട്: മതാന്ധതയില്‍ നിന്ന് ധര്‍മ്മബോധത്തിലേക്ക് എന്ന ആഹ്വാനത്തോടെയുള്ള ധര്‍മ്മരക്ഷാ സംഗമം, മാറുന്ന കേരളത്തിന്റെ ദിശാസൂചനയായി. ആദ്ധ്യാത്മിക ആചാര്യന്മാര്ക്കും ആശ്രമങ്ങള്‍ക്കും സാംസ്കാരികമൂല്യങ്ങള്‍ക്കുമെതിരായ കടന്നുകയറ്റത്തെ കൈയുംകെട്ടി നോക്കിനില്ക്കില്ലെന്ന ഉറച്ച പ്രഖ്യാപനം കൂടിയായി ധര്‍മ്മരക്ഷാ സംഗമം. സമന്വയത്തിന്റെ മന്ത്രം മുഴക്കി കോഴിക്കോട് കടപ്പുറത്ത് സമാപിച്ച മഹാഭാരതം ധര്‍മ്മ രക്ഷാ സംഗമം യോഗ ഗുരു ബാബാ രാംദേവ് ഉദ്ഘാടനം ചെയ്തു.
ഭിന്നതകള്‍ മറന്ന്, ആദ്ധ്യാത്മിക ഭൂമിയായി ലോകനേതൃപദവിയിലേക്ക് ഭാരത മാതാവിനെ എത്തിക്കണമെന്നു യോഗ ഗുരു ആഹ്വാനം ചെയ്തു. മാതൃരാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരു തത്വശാസ്ത്രത്തെയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതി-മത വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഭാരതത്തെ ആദ്ധ്യാത്മികമായി ഉയര്‍ത്താന്‍ എല്ലാവരും ഒന്നിക്കണം. ഭാരതം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്നങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണ്. ബ്രാഹ്മണന്, ക്ഷത്രിയന്, ശൂദ്രന്, വൈശ്യന് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഒരു ശരീരത്തിലെ അവയവങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിക്കുന്നപോലെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയാറാവണം. സ്വദേശി വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒന്നിച്ചു നില്‍ക്കണം, അദ്ദേഹം പറഞ്ഞു.
മാതൃരാജ്യത്തെ അംഗീകരിക്കാത്ത ഒരു തത്വശാസ്ത്രത്തെയും മതമായി അംഗീകരിക്കാന്‍ സാധിക്കില്ല. പ്രപഞ്ചത്തിലെ എല്ലായിടത്തും മാതൃരാജ്യത്തെ ബഹുമാനിക്കുന്ന സമൂഹമുണ്ട്. അതില്‍ ജാതിയുടെയോ മതത്തിന്റെയോ വിവേചനമില്ല. ഭാരത് മാതാ കി ജയ് എന്നുറക്കെ വിളിക്കുന്നതു മതത്തിനു വേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. ഭാരതീയ യോഗ വ്യവസ്ഥയിലൂടെ നമ്മുടെ ശരീരം ആരോഗ്യപരമായി നിലനിര്‍ത്താന്‍ സാധിക്കും. എല്ലാവരും യോഗ അഭ്യസിക്കുകയും പ്രചരിക്കുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും വേണം. കച്ചവട താത്പര്യത്താലല്ല, സ്വദേശവസ്തുക്കളുടെ പ്രചരണത്തിനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ പ്രസംഗം തുടങ്ങിയ ബാബാ രാംദേവ് ശങ്കരാചാര്യ സ്വാമികളുടെയും ഒട്ടനവധി പുണ്യാത്മാക്കളുടെയും ജന്മഭൂമിയായ കേരളത്തെ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്കാരത്തില്‍ നിന്ന് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നമുക്കുണ്ടെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു. ധര്‍മ്മരക്ഷാ സംഗമത്തിനെത്തിയ പതിനായിരങ്ങള്‍ക്ക് മുമ്പില്‍ സൂര്യനമസ്കാരവും പ്രാണായാമവും പ്രദര്‍ശിപ്പിച്ച രാംദേവ് അത് നിത്യജീവിതത്തില്‍ അഭ്യസിച്ചാല്‍ രോഗവിമുക്തമായി നല്ല ജീവിതം നയിക്കാനാവുമെന്നും ഉപദേശിച്ചു. ഭാരത് മാതാ കി ജയ് വിളിപ്പിച്ചുകൊണ്ട് കാണികളെ അദ്ദേഹം ആവേശഭരിതരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: