ന്യൂദല്‍ഹി: ഭാരത-പാക് ചര്‍ച്ചയിലെ മുഖ്യവിഷയം ഭീകരവാദം തന്നെയാണെന്ന് കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. ഉഫയിലെ ചര്‍ച്ചയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലും ഉഭയകക്ഷി ചര്‍ച്ചയിലുമെല്ലാം നടന്നത് ഭീകരവാദത്തിലൂന്നിയുള്ള ചര്‍ച്ചകളിലാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഭീകരവാദം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അതിനാലാണ് അയല്‍രാജ്യങ്ങളുടെ കൂട്ടത്തില്‍ പാക്കിസ്ഥാനെ പ്രത്യേകമായി കണക്കാക്കാന്‍ കാരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പത്താന്‍കോട്ട് അടക്കം ചര്‍ച്ചയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ജയ്ഷെ മുഹമ്മത് തലവന്‍ മസൂദ് അസറിനെ നിരോധിക്കാനുള്ള നീക്കം ചൈന തടഞ്ഞ വിഷയം ചൈനീസ് ഉന്നത സംവിധാനങ്ങളോട് ഭാരതം ഉന്നയിക്കും. ഐക്യരാഷ്ട്രസഭയില്‍ വിഷയം വീണ്ടും ഉന്നയിക്കപ്പെടും.
സാമ്പത്തികരംഗത്തിന്റെ ആഗോള വ്യാപനവും വിദേശകാര്യ നയവും നയതന്ത്രനീക്കവുമെല്ലാം രാജ്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞു. ജപ്പാന്, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുടെ മാതൃക ഭാരതത്തിന് മുന്നിലുണ്ട്. ഗുണാത്മകവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഭാരതത്തിന്റേതെന്നും ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: