കൊച്ചി: ആനപരിപാലനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആനകളെ പരിപാലിക്കുന്നില്ലെന്നും ആനപരിപാലനവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരോടു പ്രതികരണമാരാഞ്ഞാല് മറുപടി നല്‍കുന്നതിന് കാലതാമസം വരുത്തുന്നുവെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി.
ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ പരിപാലനവും ഇവിടെ ആനകള്‍ക്കുള്ള സൗകര്യവും സംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. രണ്ടു തവണ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ബോര്‍ഡിന്റെ മാനേജ്മെന്റ് സമിതിയും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കോടതി ഗൗരവത്തോടെ കാണുമെന്നും ഡിവിഷന് ബെഞ്ച് മുന്നറിയിപ്പു നല്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം അധികൃതരും ആനകളുടെ പരിപാലനം സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമേ എഴുന്നള്ളിപ്പുകള്‍ക്ക് ആനകള്‍ അവിഭാജ്യഘടകമാണോയെന്ന വിഷയത്തില്‍ ക്ഷേത്രം തന്ത്രിമാരുടെ നിലപാടും ഹൈക്കോടതി തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളും നിലപാടുകളും മേയ് 25 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: