തിരുവനന്തപുരം: മഹാത്മാ അയ്യന്‍കാളി സ്കൂളും അയ്യന്‍കാളി സ്മൃതിമണ്ഡപവും നവീകരിക്കുന്നതിനായി 40.55 കോടി രൂപ അനുവദിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ കെപിഎംഎസ് അഭിനന്ദിച്ചു. ബിജെപി സംസ്ഥാന ഘടകത്തിന്റെ സഹായത്തോടെ കെപിഎംഎസ് സംസ്ഥാന കമ്മിറ്റി നല്കിയ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നവീകരണത്തിനായി തുക അനുവദിച്ചത്.
തിരുവനന്തപുരം യൂണിയന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.കെ.ചാത്തന്മാസ്റ്റര് ഹാളില്‍ ചേര്‍ന്ന ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി, കെപിവൈഎം, കെപിഎംഎഫ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി, പഞ്ചമി യൂണിറ്റുകളുടെ കണ്‍വീനര്‍, ജോ. കണ്‍വീനര്‍മാര്‍, കെപിഎംഎസ്, കെപിവൈഎം, കെപിഎംഎഫ് യൂണിയന് നേതാക്കള്‍ ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വയോഗമാണ് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചത്.
കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ചെറുവയ്ക്കല്‍ അര്ജുനന് ഉദ്ഘാടനം ചെയ്തു. 8ന് പാപ്പനംകോട് ദര്‍ശന ആഡിറ്റോറിയത്തില്‍ യൂണിയന്റെ 45-ാം യൂണിയന് പ്രവര്‍ത്തകസംഗമവും പഞ്ചമി സ്വയംസഹായ സംഘത്തിന്റെ 6-ാം വാര്‍ഷികവും വൈകിട്ട് 4 ന് സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍, മേയര്‍ വി.കെ.പ്രശാന്ത്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍, ടി.വി.ബാബു, തുറവൂര്‍ സുരേഷ്, കെപിഎംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വാസു, എസ്.സി സംസ്ഥാന ഫെഡറേഷന് കോര്പ്പറേഷന് ചെയര്മാന് എ.കെ.ശശി, മഹാത്മാ അയ്യന്‍കാളി സിനിമയുടെ സംവിധായകന് സൂര്യദേവ് തുടങ്ങിയ പ്രമുഖ നേതാക്കന്മാര് പങ്കെടുക്കും.
വൈകിട്ട് 3 ന് നീറമണ്‍കരയില്‍ നിന്നും പ്രകടനം ആരംഭിക്കുമെന്ന് കെപിഎംഎസ് തിരു. യൂണിയന് സെക്രട്ടറി കൈമനം ദീപുരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: