കോഴിക്കോട്: മഹാഭാരതം ധര്‍മ്മരക്ഷാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ബാബാരാംദേവ് നടത്തിയ പ്രസംഗവും യോഗാ പ്രദര്‍ശനവും കടപ്പുറത്തെ പതിനായിരങ്ങളെ ആവേശഭരിതരാക്കി. മലയാളത്തില്‍ പ്രസംഗിച്ചും യോഗാഭ്യാസം പ്രദര്‍ശിപ്പിച്ചും ജയാരവങ്ങള്‍ ഏറ്റുവിളിപ്പിച്ചും സദസ്സിന്റെ മനംകവര്‍ന്നു.
അര മണിക്കൂര്‍ നേരം നടത്തിയ പ്രസംഗം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായി. പരിപാടിക്ക് എത്തുന്നതിനിടെ ഇരുപത് മിനിറ്റ് ചെലവിട്ട് പരിശീലിച്ച മലയാളം വാക്കുകള്‍ ഉപയോഗിച്ചാണ് രാംദേവ് പ്രസംഗം തുടങ്ങിയത്. ആദിശങ്കരന്റെയും ഋഷിമാരുടെയും ഭൂമിയായ കേരളത്തെ ഹൃദയപൂര്‍വ്വം നമസ്കരിക്കുന്നുവെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. അതിന് മുമ്പ്, ഭാരത് മാതാ കീ ജയി എന്നും വന്ദേമാതരം എന്നും സദസ്സിനെ കൊണ്ട് അദ്ദേഹം ഉച്ചത്തില്‍ മൂന്ന് തവണ ഏറ്റുവിളിപ്പിച്ചു. തുടര്‍ന്ന്, ഏതാനും വരികള്‍ മലയാളത്തില്‍ സംസാരിച്ച ശേഷം ഹിന്ദിയില്‍ പ്രസംഗം തുടര്‍ന്നു. ഇതിനിടെ വേദിയില്‍ എത്തിയ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയെ അദ്ദേഹം ആലിംഗനം ചെയ്തു.
പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പായി യോഗ അഭ്യാസങ്ങള്‍ സദസ്സിനായി അദ്ദേഹം പ്രദര്‍ശിപ്പിച്ചു. യോഗ ദിവസവും അഭ്യസിക്കണമെന്നും നിര്‍ദ്ദേശിച്ചു. വിവിധ പ്രാണായമങ്ങള്ക്കൊപ്പം സൂര്യനമസ്കാരവും ശീര്‍ഷാസനവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതോടെ ജനകൂട്ടത്തില്‍ ആവേശം അലയടിച്ചു. വിവേകാനന്ദ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് കന്യാകുമാരി വിവേകാനന്ദ പാറയില്‍ സാഹസികപ്രവര്‍ത്തനം നടത്തിയ എം.കൃഷ്ണന്, മൊക്കത്ത് ദാസന് എന്നിവരെ എടുത്തുയര്‍ത്തിയും രാംദേവ് കൈയ്യടി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: