അഞ്ചാലുംമൂട്: മദ്യപിച്ചെത്തിയ സിപിഎം മെമ്പര്‍ യുവാക്കളെ മര്‍ദ്ദിച്ച ശേഷം പണം അപഹരിച്ചതായി പരാതി. പനയം ചെമ്മക്കാട് വാര്‍ഡിലെ സിപിഎം മെമ്പര്‍ രാധാകൃഷ്ണനെതിരെയാണ് യുവാക്കള്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
മദ്യപിച്ച് ബൈക്കിലെത്തിയ രാധാകൃഷ്ണന് ചമയവിളക്ക് ഘോഷയാത്ര നടത്താന്‍ പണം സമാഹരിച്ച് കൊണ്ടുനിന്ന യുവാക്കളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതിന് ശേഷം അവരുടെ പക്കലുണ്ടായിരുന്ന നാല്പതിനായിരം രൂപ അപഹരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനമേറ്റത് ചെമ്മക്കാട് തൃപ്പനയത്തമ്മ സേവാസംഘം പ്രവര്‍ത്തകര്‍ക്കാണ്.
ഇവരുടെ നേതൃത്വത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചെമ്മക്കാട് നിന്ന് തൃപ്പനയം ദേവീക്ഷേത്രത്തിലേക്ക് ചമയവിളക്ക് ഘോഷയാത്ര നടത്തുന്നുണ്ടായിരുന്നു. ഇത് അലങ്കോലപ്പെടുത്താന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ചെമ്മക്കാട് പ്രദേശത്ത് മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ആഘോഷകമ്മിറ്റി നടത്തുന്ന പിരിവ് തടസ്സപ്പെടുത്താന്‍ ഇയാളും സംഘവും ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാധാകൃഷ്ണന് ധനസമാഹരണം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം വിളക്ക് നടത്തേണ്ട എന്നു പറഞ്ഞു ഇവരുടെ പക്കലുള്ള പണം അപഹരിക്കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പോലീസിന് നല്കിയ മൊഴി. അതേ സമയം സിപിഎം മെമ്പര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മദ്യപാനവും സാമൂഹികവിരുദ്ധശല്യവും നടക്കാറുണ്ടെന്ന് സേവാസംഘം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിലുണ്ടായ വിരോധമാണ് തങ്ങളെ അക്രമിക്കാനുണ്ടായ കാരണം. പ്രദേശത്ത് നടന്ന രണ്ട് ഉത്സവങ്ങളില്‍ മദ്യപിച്ചെത്തിയ രാധാകൃഷ്ണനും സിപിഎം സംഘവും പ്രശ്നം സൃഷ്ടിച്ചിരുന്നു. പ്രദേശത്തെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനാണ് സിപിഎം മെമ്പറായ രാധാകൃഷ്ണന്റെ ശ്രമമെന്നും ഇവര്‍ ആരോപിക്കുന്നു.
അതിനിടെ അഞ്ചാലുംമൂട് പോലീസ് ഭരണമാറ്റം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി പനയം പഞ്ചായത്ത് സമിതി പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം മെമ്പര്‍ രാധാകൃഷ്ണന് മദ്യപിച്ചെത്തി പരസ്യമായി അക്രമണം നടത്തിയിട്ട് പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് അങ്ങയറ്റം പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നല്കുന്ന പരാതികളില്‍ അന്വേഷിക്കാതെ കേസെടുക്കുന്ന പോലീസ് രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചത് ദുരൂഹമാണ്. പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്നലെ പരാതിയുമായി സ്റ്റേഷനിലെത്തിയ സേവാസംഘം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച അഞ്ചാലുംമൂട് എഎസ്ഐ ജബ്ബാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്‍കും. സിപിഎം മെമ്പര്‍ രാധാകൃഷ്ണനെ സംരക്ഷിക്കുന്നതില്‍ ജബ്ബാര്‍ പറയുന്ന കള്ളത്തരങ്ങളില്‍ പ്രിന്‍സിപ്പല്‍ എസ്ഐ നടപടിയെടുക്കാന്‍ വിസമ്മതിച്ചത് പ്രതിഷേധാര്‍ഹമാണ്. പ്രശ്നങ്ങളുടെ ഗൗരവത്തിനനുസരിച്ച് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസ് തയാറാകണം. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി രതീഷ് പനയം പഞ്ചായത്ത് സമിതി കണ്‍വീനര്‍ സജിത്ത് അമ്പഴവയല്‍, എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: