വിഭീഷണസ്തുതിയിലെ ശ്രീരാമതത്ത്വം വളരെ ഗഹനമാണ്. അതു ചുരുക്കിപ്പറയാം. ”വിശേ്വശനായ നിന്തിരുവടിയാണ് വിശ്വത്തിന്റെ ഉത്ഭവം, സ്ഥിതി, സംഹാരം എന്നിവയ്ക്കു കാരണം ചരാചരങ്ങളായ സകല ഭൂതങ്ങളുടെയും അകത്തും പുറത്തും നീ വ്യാപിച്ചിരിക്കുന്നു. നിന്റെ മഹാമായകൊണ്ട് അജ്ഞാനം ബാധിച്ചിരിക്കുന്നവരില്‍ പരബ്രഹ്മം മൂടിക്കിടക്കുന്നതിനാല്‍ അവര്‍ ചെയ്യുന്ന പുണ്യപാപങ്ങളാല്‍ ജനനമരണങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. മായയുടെ പിടിയില്‍ പെട്ടിരിക്കുന്ന കാലത്തോളം ജഗത്താണു സത്യം എന്ന് അവര്‍ക്കു തോന്നിക്കൊണ്ടിരിക്കും.
അദ്വയവും സനാതനവുമായ ഈ പരബ്രഹ്മത്തെ അറിയാത്തതുകൊണ്ടാണ് പുത്ര, കളത്ര വിത്താദി വിഷയസുഖങ്ങളില് അവര്‍ അനുദിനം രമിച്ചുകൊണ്ടിരിക്കുന്നത്. ആത്മാവിനെ ആത്മാവുകൊണ്ട് അനേ്വഷിച്ചുകണ്ടെത്തണം. ഇന്ദ്രിയസുഖങ്ങളെല്ലാം ദുഃഖപ്രദങ്ങളാണ്. അനാത്മവസ്തുക്കളില്‍ ഭ്രമിച്ചിരിക്കുന്ന അവിവേകികള്‍ക്ക് അതൊക്കെയാണ് സുഖമെന്നു തോന്നിക്കൊണ്ടിരിക്കുന്നു. ഇന്ദ്രന്, അഗ്നി, യമന്‍, വരുണന്, വായു, സൂര്യചന്ദ്രന്മാര്, ബ്രഹ്മാവ്, ശിവന്, അനന്തശയനന്‍ തുടങ്ങിയവരെല്ലാം ആദിയും മദ്ധ്യവും അന്ത്യവുമില്ലാത്ത അവിടന്നു തന്നെ.
കാലസ്വരൂപനായ അങ്ങ് വലുതില്‍ വലുതും ചെറുതില്‍ ചെറുതുമാണ്. മാനങ്ങളില്ലാത്ത മഹത്ത്വവും ഭവാനാണ് സര്വലോകപിതാവും മാതാവും അവിടന്നല്ലാതെ മറ്റാരുമല്ല. എല്ലാറ്റിനും രക്ഷിതാവും. ഹേ അനന്തശയനാ, അങ്ങുതന്നെ ആദിമദ്ധ്യാന്തവിഹീനന്‍, പരിപൂര്ണ്ണന്, അച്യുതന്, അമേയന്‍, അവ്യക്തന്‍, അദ്വയന്‍ എന്നിങ്ങനെയെല്ലാം അവിടന്നറിയപ്പെടുന്നു. അവിടത്തെ വിശേഷങ്ങള്‍ക്ക് എണ്ണമില്ല.
സച്ചില്‍ പുരുഷന്, പുരുഷോത്തമന്, പരന്, നിശ്ചലന്‍, നിര്‍മ്മമന്‍, നിഷ്കളന്‍, നിര്ഗുണന്, നിശ്ചയിച്ചറിഞ്ഞുകൂടാത്തവന്, നിര്വികാരന്, നിരാകാരന്‍, നിരീശ്വരന്, നിര്വികല്പന്, നിരൂപാശ്രയന്‍, ശാശ്വതന്‍ എന്നൊക്കെ എത്രയെത്ര വിശേഷണങ്ങള്‍. അങ്ങേക്കു ജനനം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ ഷഡ്ഭാവങ്ങളില്ല. പ്രകൃതിയും പരംപുരുഷനും അവിടന്നുതന്നെ പണ്ടുപണ്ടേയുള്ളവനും എങ്ങും ഗമിക്കുന്നവനുമാണ് അവിടന്ന്.
മായാമനുഷ്യനായ അവിടുന്ന് ഏറ്റവും മനോഹരനും മാധവനും മായയില്ലാത്തവനുമാണ്. മധുകൈടഭന്മാരെ നിഗ്രഹിച്ച അങ്ങയുടെ പാദഭക്തിയാകുന്ന കോണിയെ ഞാനിതാ ആനന്ദത്തോടെ സമാശ്രയിക്കുന്നു. ഈ കോണിയിലൂടെ എനിക്ക് ജ്ഞാനയജ്ഞം എന്ന സൗധത്തെ പ്രാപിക്കണം. അതിനുവേണ്ടിയാണ് ഞാനങ്ങയുടെ അടുത്തുവന്നത്. ഹേ സീതാപതേ, രാമ, കാരുണികോത്തമാ, രാക്ഷസസാന്തകാ, രാവണന് ശത്രുവായവനേ, സംസാരസാഗരത്തെ ഭയക്കുന്ന എന്നെ രക്ഷിക്കണേ”
വിഭീഷണന്റെ സ്തുതികേട്ട് പ്രീതനായ ഭഗവാന് രാമന് ഇഷ്ടമുള്ള വരം ആവശ്യപ്പെടാന്‍ പറയുന്നു. ”ഞാന്‍ ധന്യന്‍. അവിടത്തെ പാദപത്മങ്ങളുടെ ദര്‍ശനം കൊണ്ടുതന്നെ ഞാന്‍ മുക്തനായിക്കഴിഞ്ഞു. അവിടത്തെ സ്വൂരൂപം കാണാന്‍ കഴിഞ്ഞതുകൊണ്ട് എനിക്കുതുല്യം ധന്യനായിട്ട് ഈ ഭൂമിയിലാരുമില്ല. എനിക്കുതുല്യം പരിശുദ്ധനുമായിട്ടാരുമില്ല. എന്റെ കര്‍മ്മബന്ധങ്ങള്‍ നശിക്കുന്നതിനുവേണ്ടി നിര്‍മ്മലമായ ഭക്തിയും അങ്ങയുടെ ജ്ഞാനവും അങ്ങയോടുള്ള ഭക്തിയും അങ്ങയെ ധ്യാനിക്കുമ്പോള്‍ ഏകാഗ്രതയും എനിക്കു നല്‍കണം. എന്റെ മനസ്സില്‍ ഇപ്പോള്‍ വിഷയസുഖങ്ങള്ക്ക് ഒരാഗ്രഹവുമില്ല. അങ്ങയുടെ പാദപങ്കജങ്ങളില് ഇളകാത്ത ഭക്തിമാത്രം ഞാന്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: