ഉത്തങ്കന് പറഞ്ഞു:സര്‍പ്പം പെട്ടെന്ന് മനുഷ്യദേഹം കൈക്കൊണ്ടു. രുരു ഹിംസയെല്ലാം ഉപേക്ഷിച്ചു. തന്റെ പ്രിയയെ വിവാഹം ചെയ്തു ജീവിച്ചു. രുരു ഇങ്ങനെയാണ് തന്റെ പക തീര്‍ത്തത്. അങ്ങാണെങ്കില്‍ പിതൃഘാതകരായ സര്‍പ്പങ്ങളില്‍ വൈരമൊന്നുമില്ലാതെ കഴിയുന്നു. അങ്ങയുടെ അച്ഛന് ദുര്‍മരണമാണുണ്ടായത്.
സ്നാനദാനാദികള്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല, സല്ഗതി കിട്ടാതെ മരിച്ച അദ്ദേഹത്തെ ഉദ്ധരിക്കാന്‍ സര്‍പ്പങ്ങളെ സംഹരിക്കുകയേ വഴിയുള്ളൂ. അച്ഛനോടുള്ള ചതിക്ക് പകരം ചോദിക്കാത്ത മകന് ചത്തതിനു തുല്യം!
സൂതന്‍ പറഞ്ഞു: ഉത്തങ്കന്റെ വാക്കുകള്‍ കേട്ട് തന്റെ ദുര്‍ബുദ്ധിയില്‍ ജനമേജയന് കുറ്റബോധത്തോടെ കണ്ണീരൊഴുക്കി. ‘അച്ഛന് സര്‍പ്പദംശമേറ്റ് മരിച്ചു പരഗതിയില്ലാതെ നില്ക്കുമ്പോള് ഞാനിവിടെ രാജാവായി ഞെളിഞ്ഞിരിക്കുന്നത് എത്ര നിന്ദ്യം. ഞാനിന്നുതന്നെ സര്‍പ്പങ്ങളെ എരിതീയില്‍ ഹോമിക്കും!’ എന്ന് പറഞ്ഞ് രാജാവ് മന്ത്രിമാരോട് സര്‍പ്പഹോമത്തിനുള്ള യജ്ഞസംഭാരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ‘ഗംഗാ തീരത്ത് നൂറുകാല്‍ മണ്ഡപം തീര്‍ക്കണം. യജ്ഞമണ്ഡപം നന്നായി വിപുലമായിത്തന്നെ ഒരുക്കണം.
യജ്ഞപശു തക്ഷകന്. ഹോതാവ് ഉത്തങ്കമുനി. എത്രയും പെട്ടെന്ന് മന്ത്രവിദഗ്ധരായ ബ്രാഹ്മണരെ വിളിച്ചു വരുത്തുക.’ യജ്ഞം സമാരംഭിച്ചു. ആ സമയത്ത് സര്‍പ്പസത്രത്താല്‍ പീഡിതനായ തക്ഷകന് ദേവേന്ദ്രനെ സമീപിച്ചു തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. ‘പേടിക്കണ്ട’ എന്ന് പറഞ്ഞ് ഇന്ദ്രന് തക്ഷകന് അഭയം നല്കി.
ഇന്ദ്രന് തക്ഷകന് അഭയം നല്കിയതറിഞ്ഞ മുനി ദേവേന്ദ്രനെയും ആവാഹിച്ചു വരുത്തി. തക്ഷകന് അപ്പോള്‍ ജരല്‍ക്കാരുവിന്റെ മകനായ ആസ്തീകനെ സ്മരിച്ചു. ആസ്തീകന് രാജാവിനെ വാഴ്ത്തി സ്തുതിച്ചു.
പണ്ഡിതനായ ബ്രാഹ്മണനെ രാജാവ് യഥാവിധി ബഹുമാനിച്ചു. അപ്പോള്‍ ആസ്തികന് രാജാവിനോട് പറഞ്ഞു: ‘രാജാവേ, ഈ യജ്ഞം അവസാനിപ്പിക്കുക’. ആസ്തികന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സത്യവാനായ രാജാവ് യജ്ഞം അവസാനിപ്പിച്ചു. അപ്പോള്‍ വൈശമ്പായനന്‍ രാജാവിന് മഹാഭാരതം കഥ മുഴുവനും പറഞ്ഞുകൊടുത്തു. കഥ മുഴുവന്‍ കേട്ടിട്ടും രാജാവിന്റെ മനസ്സടങ്ങിയില്ല. ‘മന:ശാന്തിക്ക് ഞാനെന്താണ് ചെയ്യേണ്ടത്?’ എന്നദ്ദേഹം
വ്യാസനോടു ചോദിച്ചു.
‘ഉത്തരയുടെ പുത്രനായ എന്റെ അച്ഛന് മരിച്ചത് ക്ഷത്രിയോചിതമായി ഒരു പോരിലല്ല. ആകാശത്ത് മാളികമുകളില്‍ വച്ച് ദുര്‍മരണമടഞ്ഞ അദ്ദേഹത്തിനു സല്ഗതി കിട്ടാനുള്ള ഉപായമെന്തെന്ന് എന്നെ ഉപദേശിച്ചാലും’
പ്രതികരിക്കാൻ ഇവിടെ എഴുതുക: