കെപിസിസി പ്രസിഡന്റിനെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനിരോധനം യഥാര്‍ത്ഥത്തില്‍ മദ്യോപയോഗം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. പണ്ട് ബാറുകളില്‍നിന്ന് ഒന്നോ രണ്ടോ പെഗ് കഴിച്ചിരുന്നവര്‍ ഇന്ന് വീട്ടിലിരുന്ന് ഒരു ഫുള്‍ ബോട്ടില്‍ കുടിക്കുന്നു എന്നാണ് ആക്ഷേപം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഫോര്‍ സ്റ്റാറൊഴികെ ബാക്കി ബാറുകള്‍ അടച്ചുപൂട്ടുകയും ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തപ്പോള്‍ വെളിച്ചത്തായത് എക്സൈസ് മന്ത്രി കെ.ബാബുവും ഇപ്പോള്‍ ധനകാര്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടിയും ബാര്‍ തുറക്കാന്‍ മദ്യലോബികളുടെ കൈയില്‍നിന്നും സ്വീകരിച്ച കോഴകളാണ്.
ഇതിന്റെ വിശദവിവരങ്ങള്‍ ബാര്‍ ഉടമകളില്‍ ഒരാളായ ബിജു രമേശ് വെളിപ്പെടുത്തുകയുണ്ടായി. മദ്യനയ പ്രഖ്യാപനത്തിന്റെ പുറകെ ബിവറേജസ് കോര്പ്പറേഷന് ഔട്ലെറ്റുകളുടെ എണ്ണം കുറച്ചുവെങ്കിലും കേരളത്തില്‍ മദ്യത്തില്‍നിന്നുള്ള വരുമാനം കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാജമദ്യവും വാറ്റുചാരായവും സുലഭമാണ്. മദ്യോപയോഗം മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ കുറഞ്ഞതായും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയം മദ്യനിരോധനവും തദ്വാരാ ഉടലെടുത്ത കോഴ ആരോപണങ്ങളുമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ വീണ്ടും തുറക്കുമെന്നാണ് ടുഡിഎഫ് പ്രചരിപ്പിക്കുന്നത്.
എല്‍ഡിഎഫിന്റെ മദ്യനയം മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും കേരളത്തില്‍ മദ്യത്തിനുള്ള സ്ഥാനത്തിന് ഇളക്കം തട്ടുന്നില്ല. മദ്യവര്‍ജനം എന്നുപറയുന്നതില്‍ ഒട്ടേറെ അവ്യക്തതകളുണ്ട്. മദ്യവര്‍ജനം ഒരാള്‍ സ്വയം എടുക്കേണ്ട തീരുമാനമാണ്. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
മദ്യത്തിന് അടിമയായവര്‍ ചികിത്സ തേടുന്നത് ആല്‍ക്കഹോളിക് അനോനിമസിലും ആശുപത്രികളിലുമാണ്, രാഷ്ട്രീയത്തിലല്ല. പിണറായി വിജയന് പറഞ്ഞത് യുഡിഎഫിന്റെ മദ്യനയം പ്രായോഗികമല്ലെന്നും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയം പുനഃപരിശോധിക്കുമെന്നുമാണ്. മദ്യലഭ്യത കുറയുമ്പോള്‍ ഉപഭോഗം കുറയുമെന്നാണ് പൊതുധാരണ. മദ്യപാനം ഇന്ന് കുടുംബ തകര്‍ച്ചയ്ക്കും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനും ഒരു പ്രധാന കാരണം തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ ഇടതുസര്‍ക്കാരിന്റെ മദ്യനയം എന്തായിരിക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം പരാജയമാണെന്ന് തെളിയിക്കുന്നതാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം. മയക്കുമരുന്ന് ഇന്ന് കാമ്പസുകളില്‍പ്പോലും സുലഭമാണ്. അടുത്തിടെ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിക്കപ്പെട്ടത് അടൂരിലാണ്. അതുപോലെ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ബിയര്‍ പാര്‍ലറുകളില്‍ ലഭിക്കുന്നത് വീര്യം കൂടിയ ബിയര്‍ ആണ്. 100 കുപ്പി വിദേശമദ്യമാണ് അടുത്തിടെ രണ്ടുപേരില്‍നിന്നും പിടികൂടിയത്.
രണ്ടേകാല്‍ ലക്ഷം രൂപ വിലവരുന്ന മദ്യമാണിത്. ഘട്ടംഘട്ടമായ മദ്യനിരോധനമാണ് പ്രായോഗികം എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. ഇതിനായി ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള അട്ടപ്പാടിയില്‍ വിവിധപേരുകളില്‍ മദ്യം സുലഭമാണെന്ന വസ്തുത മദ്യനിരോധനത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുന്നു. ഉമ്മന്‍ചാണ്ടി ബാറുകള്‍ പൂട്ടിയത് കൈക്കൂലി ലക്ഷ്യമിട്ടാണെന്ന ആരോപണം ബിജു രമേശടക്കമുള്ള ബാറുടമകളുടെ വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നു.
ഭാരതത്തില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്.
ചാരായനിരോധനമൊന്നും മദ്യലഭ്യതയെ ബാധിക്കാത്തതുപോലെ പുതിയ മദ്യനയത്തിനുകീഴിലും വ്യാജമദ്യോല്പ്പാദന മാഫിയ കേരളത്തില്‍ പ്രബലമാകാനുള്ള സാധ്യതയുമുണ്ട്. ഇടതുമുന്നണിയായാലും ഐക്യജനാധിപത്യമുന്നണിയായാലും മദ്യനയത്തിന്റെ കാര്യത്തില്‍ സത്യസന്ധമായ നയമല്ല സ്വീകരിക്കുന്നത്. എക്സൈസ് വകുപ്പ് ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള വഴികളാണ് ഇരുവരും തേടുന്നത്.
യുഡിഎഫ് ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന മദ്യനയം കൊണ്ടുവന്നതും പണമുണ്ടാക്കാന്‍ തന്നെയാണ്. മദ്യനയത്തിന്റെ ഭാഗമായി അടച്ചിട്ട ബാറുകള്‍ തുറന്നുകൊടുക്കാമെന്ന ഉറപ്പിന്മേലാണല്ലോ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പലരും കോടികള്‍ കോഴ വാങ്ങിയത്. ഈ നയത്തെ വിമര്‍ശിക്കുന്ന സിപിഎമ്മും ഇടതുമുന്നണിയും മുന്‍കാലങ്ങളില്‍ ചെയ്തതും ഇതൊക്കെത്തന്നെയാണ്. സമൂഹത്തെ മദ്യവിമുക്തമാക്കുകയെന്നത് രണ്ടുമുന്നണികളുടെയും ലക്ഷ്യമല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പയറ്റുന്ന അടവുകള്‍ മാത്രമാണ് ഇരുകൂട്ടര്‍ക്കും മദ്യനയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: