പാനൂര്‍: മീനച്ചൂടിനും ശാരീരിക അവശതകള്‍ക്കും മുന്നില്‍ പതറാതെ പോര്‍ക്കളത്തില്‍ സജീവമായി സദാനന്ദന്‍മാസ്റ്റര്‍. പൊളളുന്ന വെയിലിനെ വെല്ലുന്ന മനസ്സുമായി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സക്രിയമായിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.സദാനന്ദന്‍മാസ്റ്റര്‍. എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഓരോ മേഖലയിലും ഇദ്ദേഹം കടന്നു ചെല്ലുന്നത്. ഇന്ന് മണ്ഡലത്തില്‍ രാഷ്ട്രീയ ചര്‍ച്ചയില്‍ സദാനന്ദന്‍മാസ്റ്റര്‍ നിറഞ്ഞു നില്ക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാറിനെതിരെയും, അക്രമം ജീവിതോപാധിയാക്കിയ മാര്‍ക്സിസ്റ്റ് മാടമ്പിത്തരത്തിനുമെതിരെ ഇക്കുറി ഈ മണ്ഡലത്തില്‍ ജനവിധിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍.
നാടിനെ വികസനമുരടിപ്പില്‍ നിന്നും മുക്തമാക്കണം. കോഴിമുട്ടയും പച്ചക്കറി വിത്തും നല്കിയാല് വികസനമാകില്ലെന്ന് മന്ത്രി കെപി.മോഹനന്റെ വികസന കാഴ്ചപ്പാടിനെ തളളി സദാനന്ദന്‍മാസ്റ്റര്‍ കുടുംബസദസുകളില്‍ ആഞ്ഞടിക്കുകയാണ്. ഓരോ വോട്ടും വിലപ്പെട്ടതാണ്. അതു പാഴാകാതിരിക്കാന്‍ നാം ബദ്ധശ്രദ്ധരാവണമെന്ന്് വോട്ടര്‍മാരെ നേരില്‍ കണ്ട് സദാനന്ദന്‍മാസ്റ്റര്‍ പറയുന്നു. രണ്ടാംഘട്ട പര്യടനം ആരംഭിച്ചതിനു ശേഷം ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവവോട്ടര്‍മാരില്‍ സദാനന്ദന്‍മാസ്റ്റര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. നവമാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ത്ഥിക്കായി ഒരു കൂട്ടം യുവാക്കള്‍ വോട്ടു തേടുന്നു. വോട്ടു വര്‍ദ്ധിപ്പിക്കാനോ മുന്നേറ്റമുണ്ടാക്കാനോ അല്ല ജയി ക്കുക തന്നെ ചെയ്യുമെന്ന് സദാനന്ദന്‍മാസ്റ്റര്‍ ഉറപ്പിച്ച് പറയുന്നു. ശക്തമായ ത്രികോണമത്സരത്തിനു വേദിയാകുന്ന കൂത്തുപറമ്പില്‍ സിപിഎം അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഈ മാതൃകാ അധ്യാപകന് മത്സരത്തില്‍ ഉറച്ച ചുവടുവെപ്പോടെ നീങ്ങുകയാണ്. ബലിദാനികളുടെ കുടുംബങ്ങളില്‍ നിന്നും അനുഗ്രഹം തേടുമ്പോള്‍, നിങ്ങള്‍ ഉയര്‍ത്തിയ മഹിതമായ ആദര്‍ശത്തിന്റെ പൊന്‍പതാക ഇവിടെ ഉയര്‍ത്തുകതന്നെ ചെയ്യുമെന്ന് ദൃഢനിശ്ചയമെടുത്തിരുന്നു സദാനന്ദന്‍മാസ്റ്റര്‍. നൊമ്പരങ്ങള്‍ക്കിടയിലും എന്നും ആവേശത്തിന്റെ ഊര്‍ജ്ജം പകര്‍ന്നുതന്ന സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്, കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍, പുളിഞ്ഞോളി ബാലന് തുടങ്ങിയവരുടെ സ്വപ്നം ഇക്കുറി പൂവണിയുക തന്നെ ചെയ്യുമെന്ന ഉത്തമവിശ്വാസമാണ് ബിജെപി പ്രവര്‍ത്തകര്‍ക്കുളളത്.
മണ്ഡലത്തിലെ പ്രമുഖരെ കണ്ട് അനുഗ്രഹം വാങ്ങിയ സദാനന്ദന്‍മാസ്റ്റര്‍ ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുടുംബയോഗങ്ങളിലാണ്. പാനൂര്‍ സുമംഗലീ ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാസംഗമം സ്ത്രീശാക്തീകരണം വിളിച്ചോതുന്നതായിരുന്നു. ഓരോ ബൂത്തുകമ്മറ്റിക്ക് കീഴിലും കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന് പറഞ്ഞു. പുത്തൂര്‍, കൈവേലിക്കല്‍, കുന്നോത്ത്പറമ്പ്, ചെറുപറമ്പ്, ചെറുവാഞ്ചേരി വെങ്ങളം കോളനി ഭാഗങ്ങളില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ത്ഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പ്രചരണപ്രവര്ത്തനവും മറ്റ്മുന്നണികളെ കടത്തി ഒരുപിടി മുന്നില്‍ തന്നെ. സിപിഎം ചെങ്കോട്ടകളില്‍ വരും ദിവസങ്ങളില്‍ വോട്ടു തേടി സദാനന്ദന്‍മാസ്റ്റര്‍ രംഗപ്രവേശം ചെയ്യും. സിപിഎം ക്രൂരതയ്ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്തി വോട്ടര്‍മാരെ നേരില്‍ കാണും. ഓരോ പ്രദേശത്തെ പൗരപ്രമുഖരെ നേരില്‍ സന്ദര്‍ശിക്കുകയും ചെയ്യും. പാട്യം, കരിയാട് പഞ്ചായത്ത് കണ്‍വെന്‍ഷനിലും ഇന്നലെ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ആര്‍എസ്എസ് ജില്ലാബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് വി.പി.ഷാജിമാസ്റ്റര്‍, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി.പി.ബാലന്‍മാസ്റ്റര്‍, മണ്ഡലം ജനറല്‍സെക്രട്ടറി കെ.കെ.ധനഞ്ജയന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പര്യടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: