കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കെ യുഡിഎഫില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇതുവരെ യുഡിഎഫിന് സ്ഥാനാര്‍ത്ഥികളായിട്ടില്ല. പയ്യന്നൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് യുഡിഎഫിന് ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച മണ്ഡലങ്ങളിലാകട്ടെ ആഭ്യന്തര സംഘര്‍ഷം കാരണം ഇതുവരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സ്ഥാനാര്ത്ഥികള്ക്കായിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നേരത്തെ കോണ്‍ഗ്രസ്സിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ യുഡിഎഫിനെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് എമ്മിന് നല്കിയ സീറ്റ് നമ്പ്യാര്‍ മഹാസഭയുടെ നേതാവ് രാജേഷ് നമ്പ്യാര്‍ക്ക് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി പരസ്യമായി രംഗത്ത് വന്നതാണ് യുഡിഎഫിലെ പുതിയ പ്രതിസന്ധിക്ക് കാരണം. രാജേഷ് നമ്പ്യാരെ മാറ്റിയില്ലെങ്കില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് നിലപാട്. ഘടകകക്ഷികള്‍ക്ക് ലഭിച്ച സീറ്റില്‍ സ്ഥനാര്‍ത്ഥികളെ നിര്‍ത്താന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടന്നാണ് കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ ഭാരവാഹികള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പരസ്യമായി എതിര്‍ത്തതിലുള്ള അതൃപ്തി ഇവര്‍ യുഡിഎഫ് കണ്‍വീനറെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചില്ലെങ്കില്‍ മറ്റ് നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ തങ്ങളും അംഗീകരിക്കില്ലെന്നതാണ് കേരളാ കോണ്‍ഗ്രസ്സ് എം നിലപാട്. ജില്ലയിലെ ചില മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ്സ് എമ്മിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. സംസ്ഥാനതലത്തില്‍ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കില്‍ നില്ക്കുമ്പോള് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യൂത്തുകോണ്‍ഗ്രസ് നേതാവിന്റെ പ്രസ്ഥാവന അനുചിതമായിപ്പോയെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്.
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടിയെ വിജയ സാധ്യതയില്ലാത്ത തലശ്ശേരിയിലേക്ക് മാറ്റിയതിലും വ്യാപകമായ അമര്‍ഷമുണ്ട്. ഇരിക്കൂറില്‍ കെ.സി.ജോസഫിന് സ്ഥാനമുറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ബോധപൂര്‍വ്വം കളിക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. സതീശന് പാച്ചേനിക്ക് ജയസാധ്യതയുള്ള ഇരിക്കൂര്‍ നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കെ.സി.ജോസഫ് ഇരിക്കൂറില്‍ നിന്ന് മാറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പാച്ചേനിക്ക് ഒത്തു തീര്പ്പെന്ന നിലയില്‍ കണ്ണൂര്‍ മണ്ഡലം നല്‍കുകയായിരുന്നു. ഇത്തരമൊരു സമവാക്യത്തിലാണ് കണ്ണൂര്‍ മണ്ഡലം നോട്ടമിട്ടിരുന്ന കെ.സുധാകരനും അബ്ദുള്ളക്കുട്ടിയും പുറത്തായത്. എന്നാല്‍ കണ്ണൂരില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സ് വിമതന് പി.കെ.രാഗേഷ് മത്സരിക്കുമെന്ന ഭയമാണ് കണ്ണൂര്‍ വിടാന്‍ സുധാകരനെ പ്രേരിപ്പിച്ചതെന്നാണ് അണിയറ സംസാരം. ദീര്‍ഘകാലമായി തങ്ങളെ രാഷ്ട്രീയമായി വേട്ടയാടുന്ന കെ.സുധാകരനെ ജില്ലയില്‍ നിന്ന് നാടുകടത്താന്‍ സാധിച്ചുവെന്ന ആവേശത്തിലാണ് പി.രാമകൃഷ്ണന് വിഭാഗം.
കല്ല്യാശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ഹൈക്കമാന്റ് നിലപാട് മാറ്റിയത് എങ്ങിനെ പരിഹരിക്കണമെന്ന് യുഡിഎഫിന് ഇപ്പോഴും വ്യക്തമായ നിലപാടില്ല. കല്ല്യാശ്ശേരി മണ്ഡലത്തില്‍ മുന്‍മന്ത്രി എന്‍.രാമകൃഷ്ണന്റെ മകള്‍ അമൃത രാമകൃഷ്ണനെയും ധര്‍മ്മടത്ത് പിണറായിക്കെതിരെ മമ്പറം ദിവാകരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അമൃതക്ക് ഡിസിസി ഓഫീസില്‍ സ്വീകരണം നല്‍കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. മമ്പറം ദിവാകരനും പ്രാരംഭ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും കൂടുതല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന് സോണിയാഗാന്ധി നേരിട്ട് ഇടപെട്ട് തീരുമാനനെടുത്തതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലാക്കിയത്. പിണറായിക്കെതിരെ അവസാന നിമിഷം ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരോക്ഷമായ പിന്തുണ നല്‍കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. ബിജെപിയും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും യുഡിഎഫിലെ പൊട്ടിത്തെറിക്ക് പരിഹാരം കാണാനാവില്ലെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: