തൃശൂര്‍: കുരുക്കഴിച്ചിട്ടും അഴിയാതെ ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം. കയ്പമംഗലത്ത് യുഡിഎഫ് ആര്‍എസ്പിക്ക് നല്കിയ സീറ്റിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം.നൂറുദ്ദീന്‍ അവസാന നിമിഷം പിന്മാറി. സ്ഥാനാര്‍ത്ഥിയാകുമെന്ന് നിശ്ചയിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ശേഷമാണ് നൂറുദ്ദീന്റെ പിന്മാറ്റം ഉണ്ടായത്. ഇതോടെ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നം വീണ്ടും രൂക്ഷമായി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നൂറുദ്ദീന്‍ 35189 വോട്ടുനേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ആംആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. ചെന്ത്രാപ്പിന്നി സ്വദേശിയാണ്.
ടി.എന്‍.പ്രതാപന് മത്സരിക്കാനുദ്ദേശിച്ച മണ്ഡലമായിരുന്നു ഇത്. ഇദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറുമെന്നറിയിച്ചതോടെ കെഎസ്യു ജില്ലാപ്രസിഡണ്ട് ശോഭ സുബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ സ്ക്രീനിങ്ങ് കമ്മറ്റി ഇതിന് അംഗീകാരവും നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം പ്രതാപന് കയ്പമംഗലത്ത് മത്സരിക്കുമെന്നും തീരുമാനമുണ്ടായി. പക്ഷെ വിവിധ കോണുകളില്‍ നിന്ന്
വിമര്‍ശനമുണ്ടാവുകയും പ്രതാപന് സ്ഥാനാര്‍ത്ഥിത്വം കത്തെഴുതി ചോദിച്ചുവാങ്ങിച്ചതാണെന്ന് വ്യക്തമാകുകയും ചെയ്തതോടെ പിന്മാറുകയാണുണ്ടായത്. പിന്നീടാണ് സീറ്റ് ആര്‍എസ്പിക്ക് നല്‍കിയത്. എന്നാല്‍ ആര്എസ്പിക്കാകട്ടെ മണ്ഡലത്തില്‍ മരുന്നിന് പോലും ആളില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നൂറുദ്ദീന്റെ പേര് ഉയര്‍ന്നുവന്നത്. അവസാന നിമിഷം നൂറുദ്ദീന്‍ കൂടി പിന്‍വലിഞ്ഞതോടെ ഇനിയത് ആര്‍എസ്പിക്ക് തന്നെയായിരിക്കുമോ അതോ കോണ്‍ഗ്രസ് തന്നെ തിരിച്ചെടുക്കുമോ എന്നതും ചോദ്യചിഹ്നമായി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: