ന്യൂദല്‍ഹി: ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക നല്‍കാനുള്ളതുമായി ബന്ധപ്പെട്ട കേസില്‍ മദ്യരാജാവ് വിജയ് മല്ല്യ തന്റെ സ്വത്തുവിവരങ്ങള്‍ ഈ മാസം 21 നകം വെളിപ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാണ് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ കഴിയുന്നതെന്ന് 21നകം അറിയിക്കണമെന്നും തന്റെ ആത്മാര്‍ഥത തെളിയിക്കാന്‍ മല്ല്യ നല്ലൊരു തുക സുപ്രീം കോടതിയില്‍ കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എത്ര രൂപ കെട്ടിവയ്ക്കാന്‍ കഴിയുമെന്ന് പറയാനും മല്ല്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 26ന് വീണ്ടും വാദം കേള്‍ക്കും.
മല്ല്യ ഭാരതത്തിലേക്ക് മടങ്ങിവരുമെന്ന് അഭിഭാഷകന് കോടതിയില്‍ പറഞ്ഞെങ്കിലും എന്നു മടങ്ങിവരുമെന്ന് വ്യക്തമാക്കിയില്ല.
തുടര്‍ന്നാണ് എന്നു ഹാജരാകാന്‍ കഴിയുമെന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മല്ല്യയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ഭാരതത്തിലും വിദേശത്തുമുള്ള മുഴുവന്‍, സ്ഥാവര ജംഗമ സ്വത്തുക്കളുേടയും സത്യസന്ധമായ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം. കോടതി നിര്‍ദ്ദേശിച്ചു.
4000 കോടി നല്‍കാമെന്ന മല്ല്യയുടെ
നിര്‍ദ്ദേശം ബാങ്കുകള്‍ തള്ളി
അതിനിടെ താന്‍ രണ്ടു തവണയായി 4000 കോടി രൂപ നല്‍കാമെന്ന വിജയ് മല്ല്യയുടെ നിര്‍ദ്ദേശം ബാങ്കുകളുടെ കൂട്ടായ്മ തള്ളി. എസ്ബിഐയാണ് കൂട്ടായ്മയുടെ (കണ്‍സോര്‍ഷ്യം) മേധാവി. സപ്തംബര്‍ 30നകം നാലായിരം കോടി അടയ്ക്കാമെന്ന മല്ല്യയുടെ വാഗ്ദാനത്തില്‍ ഒരു കഴമ്പുമില്ല. എസ്ബിഐ അധികൃതര്‍ സുപ്രീംകോടതില്‍ പറഞ്ഞു.
ഉടന്‍ രണ്ടായിരം കോടിയും സപ്തംബര്‍ 30നകം രണ്ടായിരം കോടിയും നല്‍കാമെന്ന് മല്ല്യ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഈ വാഗ്ദാനത്തിന്മേലുള്ള നിലപാട് ഈ മാസം ഏഴിനകം അറിയിക്കാന്‍ സുപ്രീം കോടതി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം നല്കിയ സത്യവാങ്ങ്മൂലത്തിലാണ് ബാങ്കുകള്‍ മല്ല്യയുടെ നിലപാട് തള്ളിയത്. ഈ 4000 കോടി രൂപയ്ക്കു പുറമേ കിങ്ഫിഷര്‍ എയര്‍വെയ്സും വിമാന എന്ജിന് കമ്പനിയുമായുള്ള കേസില്‍ ജയിച്ചാല്‍ രണ്ടായിരം കോടി രൂപ കൂടി നല്‍കാമെന്ന് കഴിഞ്ഞ ദിവസം മല്ല്യ വാഗ്ദാനം ചെയ്തിരുന്നു. മല്ല്യ 9000 കോടി രൂപയാണ് തുകയും പലിശയുമായി വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: