വോള്‍ഫ്സ്ബര്‍ഗ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് കരുത്തര്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ടീം വോള്‍ഫ്സ്ബര്‍ഗിനോട് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റു റയല്‍. വോള്‍ഫ്സ്ബര്‍ഗിലെ വോള്ക്സ്വാഗന് അരീനയില്‍ റിക്കാര്‍ഡോ റോഡ്രിഗസും മാക്സിമിലിയാന്‍ അര്നോള്ഡുമാണ് റയലിന്റെ വല നിറച്ചത്. സ്പെയിനില്‍നിന്ന് കിരീടങ്ങളൊന്നുമില്ലെന്നുറപ്പായ റയിലിന്റെ പ്രതീക്ഷയായിരുന്നു ചാമ്പ്യന്‍സ് ലീഗ്.
തോല്‍വി അവിടെയും കരിനിഴല്‍ വീഴ്ത്തി. അടുത്ത ബുധനാഴ്ച മാഡ്രിഡില്‍ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാലേ ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ തവണ കിരീടം സ്വന്തമാക്കിയ മാഡ്രിഡ് ടീമിന് പ്രതീക്ഷയ്ക്ക് വകയുള്ളു.
ജര്‍മന്‍ ലീഗില്‍ മുടന്തി നീങ്ങുന്ന വോള്‍ഫ്സ്ബര്‍ഗിനെതിരെ അനായാസ ജയം സ്വപ്നം കണ്ട സിനദിന്‍ സിദാനും സംഘത്തിനും കറുത്തരാത്രിയാണ് അവര്‍ സമ്മാനിച്ചത്. ബുണ്ടസ് ലിഗയില്‍ എട്ടാം സ്ഥാനത്തുള്ള ടീം എതിരാളികളുടെ പെരുമ ഭയക്കാതെ പോരാടി. കളിയുടെ തുടക്കത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എതിര് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. പിന്നീട് കളം നിറഞ്ഞ വോള്‍ഫ്സ് എതിരാളികളെ കെട്ടിയിട്ടു.
കഴിഞ്ഞ ദിവസം നൗകാംപില്‍ ബാഴ്സയെ വീഴ്ത്തിയ റയലിന് ആ മികവ് ഇന്നലെ പുറത്തെടുക്കാനായില്ല. ഡാനിയേല്‍, മാഴ്സലോ, റാമോസ്, പെപ്പെ ഉള്‍പ്പെട്ട മാഡ്രിഡ് പ്രതിരോധത്തിന് ബാഴ്സ ആക്രമണങ്ങള്‍ ചെറുത്തപ്പോഴുണ്ടായിരുന്ന കെട്ടുറപ്പും വോള്‍ഫ്സ് മൈതനാത്ത് നഷ്ടമായി.
പെനല്‍റ്റിയിലൂടെ വോള്‍ഫ്സിന്റെ ആദ്യ ഗോള്‍ വന്നത്. പതിനെട്ടാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസ് സ്കോറര്‍. ആന്ദ്രെ സ്കറളിനെ കാസെമിറോ ബോക്സില്‍ വീഴ്ത്തിയതിവനു ലഭിച്ച പെനല്‍റ്റി ഗോള്‍ കീപ്പര്‍ കെയ്ലര് നവാസിനെ കബളിപ്പിച്ച് വലയിട്ടു റിക്കാര്‍ഡോ. നവാസ് ഇടത്തോട്ട് ചാടിയപ്പോള്‍ പന്ത് വലത്തേക്കു പായിച്ചു റിക്കാര്‍ഡോ.
ഏഴു മിനിറ്റിനു ശേഷം ജര്‍മന്‍ ടീം ലീഡുയര്‍ത്തി. റയല്‍ പ്രതിരോധത്തെ കബളിപ്പിച്ച് സ്കോറിങ്. വലതു ഭാഗത്തു നിന്ന് ബ്ര്യൂണോ ഹെന്റിക്സ് താഴ്ത്തി നല്കിയ ക്രോസ് സെര്‍ജിയോ റാമോസിനെ കബളിപ്പിച്ച് വലിയിലേക്കിട്ടു അര്‍നോള്‍ഡ്.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ, ബെന്‍സമ, ബെയ്ല്, ടോണി ക്രൂസ്, ജയിംസ് റോഡ്രിഗസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നിരവധി തവണ പന്ത് എതിര് ഭാഗത്തെത്തിച്ചെങ്കിലും ലക്ഷ്യത്തില്‍മാത്രം എത്തിയില്ല. അതിനിടെ ബെന്‍സമ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. വോള്‍ഫ്സ് വല കാത്ത ഡീഗോ ബെനാഗ്ലിയോയുടെ മികവും റയലിന് റയലിനെ കുഴപ്പത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: