കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്ന കോണ്‍ഗ്രസ്സും ഇടതുപക്ഷവുമാണ് യഥാര്‍ത്ഥ അസഹിഷ്ണുതാ വാദികളെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. കക്കാട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അസഹിഷ്ണുതയും സമകാലിക രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാറിനെതിരെ യാതൊരു ആരോപണവും ഉന്നയിക്കാനില്ലാത്തതിനാലാണ് ഇന്ന് ചില സംഭവങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ഇവരാണ് യഥാര്‍ത്ഥ അസഹിഷ്ണുതാ വാദികള്‍. അല്ലാതെ ആര്‍എസ്എസോ സംഘപരിവാര്‍ സംഘടനകളോ അല്ലെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളും ബീഫ് വിവാദവും ഇവരുടെ സൃഷ്ടികളാണ്. ഹൈദരാബാദ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റികളില്‍ നടന്ന സംഭവങ്ങള്‍ രാജ്യദ്രോഹപരമാണ്. രാജ്യദ്രോഹികള്‍ക്ക് അനുകൂലമായ നടപടികളാണ് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കക്ഷികള്‍ സ്വീകരിക്കുന്നത്. പാവപ്പെട്ടവര്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹൈന്ദവ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആഭാസ സമരങ്ങള്‍ നടത്തുകയാണ്. ഹിന്ദു ആരാധനയെയും ഹൈന്ദവ ബിംബങ്ങളെയും അധിക്ഷേപിക്കുകയാണ് അവര്‍. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഇവരുടെ ഇത്തരം ആഭാസസമരങ്ങള്‍ നടക്കുന്നില്ല. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലും പാലക്കാട് എന്‍എസ്എസ് കോളേജിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഇറക്കിയ മാഗസിനുകള്‍ സ്ത്രീകളെയും ഹിന്ദുക്കളെയും അധിക്ഷേപിക്കുന്നതാണ്. ഇതാണ് ആവിഷ്കാര സ്വാതന്ത്ര്യമെങ്കില്‍ അത് അനുവദിച്ചുകൂട. കള്ളും കഞ്ചാവും ആയുധമാക്കിയാണ് കമ്മ്യൂണിസ്റ്റുകള്‍ ജെഎന്‍യുവില്‍ പ്രവര്‍ത്തിക്കുന്നത്. ജെഎന്‍യു ഇത്തരമൊരു പരീക്ഷണശാലയായി മാറിയിരിക്കുകയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ കെ.എന്‍.വിനോദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, എന്‍ഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് എന്നിവര്‍ സംസാരിച്ചു. എ.സി.സനൂപ് സ്വാഗതവും ഷിജോയ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: