കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് എസ്.പി ആര് സുകേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്കി. ജസ്റ്റീസ് പിഡി രാജന്റേതാണ് ഉത്തരവ്.
ബാര്‍കോഴ കേസിന്റെ അന്വേഷണത്തില്‍ എസ്.പി ആര് സുകേശനെതിരായ എന്ത് തെളിവാണ് ഉള്ളതെന്നു കോടതി ചോദിച്ചു. ഉദ്യോഗസ്ഥനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഇന്നു ഹാജരാക്കണമെന്നും കോടതി പറഞ്ഞൂ.
ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി സുകേശനെതിരെ വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് നിലനില്ക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കെ.ഐ അബ്ദുള്‍ റഷീദ് പറഞ്ഞൂ. ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു.
വിജിലന്‍സ് എസ്പി ആര്. സുകേശനും ബാര്‍ ഉടമ ബിജു രമേശും ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുകേശനെതിരെ അന്വേഷണം നടക്കുന്നത്. ബിജുവുമായി ചേര്‍ന്ന് നാല് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സുകേശനാണ് പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഢിയാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. മാണിക്കെതിരെ തെളിവില്ലാത്തതിനാര് കേസ് അവസാനിപ്പിക്കണമെന്ന അന്തിമറിപ്പോര്‍ട്ട് കഴിഞ്ഞ ഒക്ടോബറില്‍ എസ്.പി കോടതിയില്‍ ഹര്‍ജി നല്കി.
അത് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് 16ന് വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് മാണി ഇന്നലെ തുടര്‍നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: