തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഡിജിപി ജേക്കബ് തോമസ്. വികസനത്തിന്റെ പേരില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യവസ്ഥിതികളെ ജീര്‍ണതയിലേക്ക് നയിക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്ത് അന്വേഷണതീരുമാനങ്ങള്ക്കു പകരം കൈക്കൊള്ളുന്നത് രാഷ്ട്രീയ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ടിഐ കേരള ഫെഡറേഷനും അസോസിയേഷന് ഫോര്‍ ലീഗല്‍ അസിസ്റ്റന്റ് ആന്റ് റിസര്‍ച്ചും സംയുക്തമായി ‘സദ്ഭരണവും വിവരാവകാശ നിയമവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും ഇടപെടല്‍ വെളിവാക്കുന്ന ചോദ്യങ്ങള്‍ വിവരാവകാശമായി ഉന്നയിച്ചപ്പോള്‍ വിവരാവകാശനിയമം തന്നെ പൊളിച്ചെഴുതി. സമസ്തമേഖലയിലും അഴിമതി നടമാടുമ്പോള്‍ നാട് വികസനത്തിലേക്കുപോകുന്നെന്ന് കരുതാനാകില്ല.”’കരാര്‍’ വികസനത്തെയാണ് അധികാരികള്‍ വികസനമെന്ന് ഉദ്ഘോഷിക്കുന്നത്. റോഡുകളും പാലങ്ങളും നിര്‍മ്മിക്കാന്‍ കോടികളുടെ കരാര്‍ നല്കി വികസനം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം കമ്മിഷന് ഇനത്തില്‍ തടയുന്ന പണമാണ്. വികസനത്തെ കുറിച്ച് വാചാലരാകുന്നവര്‍ വ്യക്തിത്വവികസനത്തെക്കുറിച്ചോ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ചോ സംസാരിക്കുന്നില്ല.
തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാതട്ടിലും അഴിമതി വ്യാപിച്ചിരിക്കുന്നു. പാറ്റൂര്‍ അഴിമതി കേസിന്റെ അന്വേഷണ വേളയില്‍ ഇതു ബോധ്യമായതാണ്. നാം വികസനം ഉദ്ഘോഷിക്കുമ്പോള്‍ തന്നെയാണ് സൗജന്യഅരി വിതരണത്തെ കുറിച്ച് സംസാരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ദാരിദ്ര്യം നിലനില്ക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ഫോര്‍ ലീഗല്‍ അസിസ്റ്റന്റ് ആന്റ് റിസര്‍ച്ച് പ്രസിഡന്റ് അഡ്വ. പി.ടി.മുരളീധരന്, ആര്.ടി.ഐ കേരള ഫെഡറേഷന് പ്രസിഡന്റ് അഡ്വ. ഡി.ബി.ബിനു, കെ.എന്‍.കെ. നമ്പൂതിരി, അഡ്വ. എ.ജയകുമാര്‍, പത്മന് കോഴൂര്‍, വി. ശ്രീകുമാര്‍, അഡ്വ. കെ.എസ്.സുധീരന്തുടങ്ങിയവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: