തിരുവനന്തപുരം: കേരളത്തില്‍ പ്രമേഹം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന് പഠനം. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ പ്രമേഹത്തിലാണ് കേരളം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതായി ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടിലുള്ളത്. മുതിര്‍ന്നവരിലെ പ്രമേഹം ദേശീയ ശരാശരി 8.7 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 27 ശതമാനമാണെന്നു പഠനം പറയുന്നു.
ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഐഎംഎ സംഘടിപ്പിച്ച സെമിനാറിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ‘ബീറ്റ് ഡയബറ്റിസ്’ എന്ന സന്ദേശത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സംസ്ഥാന വ്യാപകമായി പഠനം നടത്തിയില്ലെങ്കിലും തലസ്ഥാന ജില്ലയിലെ ചില കേന്ദ്രങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎംഎ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരുവനന്തപുരത്ത് 15 നും 64നും ഇടയില്‍ പ്രായമുള്ള 16.2% പേര്‍ക്ക് പ്രമേഹമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഇത് 27.11 ശതമാനമാണെന്നുംറിപ്പോര്ട്ട് വ്യക്തമാക്കുന്നു.
ലോകത്ത് 415 ദശലക്ഷത്തിലധികം പ്രമേഹ രോഗികള്‍ ഉണ്ട്. മുതിര്‍ന്നവരില്‍ 11 ല്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട്. ഇത് 2040 ആകുമ്പോഴേക്ക് 642 ദശലക്ഷം പേരിലാകും. പത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അപകടകരമായ വിധത്തിലാകും പ്രമേഹ ബാധ. ഇന്ത്യയില്‍ 65 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹം ഉണ്ട്. ശരാശരി എട്ടു മുതല്‍ ഒമ്പത് ശതമാനം മുതിര്‍ന്നവരിലാണ് പ്രമേഹമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൂരിപക്ഷം രോഗികളിലും പ്രമേഹം നിയന്ത്രണത്തിലല്ല. ശരിയായ മരുന്ന് കഴിക്കാത്തതാണ് കാരണം. ഒപ്പം അമിത രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ചേരുമ്പോള്‍ ഹൃദ്രോഗം, പക്ഷാഘാതം, നേത്രരോഗം, വൃക്ക രോഗം എന്നിവയ്ക്കും കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ഐഎംഎ ലോകാരോഗ്യ ദിനാചരണം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഐഎംഎ പ്രസിഡന്റ് ഡോ.ആര്.സി.ശ്രീകുമാര്‍, സംസ്ഥാന പ്രസിഡന്റ് ഡോ.എ.വി. ജയക്യഷ്ണന്, ഡോ.ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. സാമുവന്‍ കോശി, ഡോ.മോഹന്‍ റോയി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: