ന്യൂദല്‍ഹി: ആന്റിബയോട്ടിക്സുകളടക്കം നൂറിലേറെ മരുന്നുകളുടെ വില ദേശീയ മരുന്നു വില നിര്‍ണ്ണയ സമിതി (എന്‍പിപിഎ) വെട്ടിക്കുറച്ചു. മിക്ക മരുന്നുകളുടേയും വില മൂന്നു ശതമാനം വരെ കുറച്ചിട്ടുണ്ട്. ജനലക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. ഹൃദ്രോഗം, എച്ച് ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറച്ചിട്ടുണ്ട്.
നാണയപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് ആന്റിബയോട്ടിക്സുകള്‍, അണുബാധ തടയാനുള്ള മരുന്നുകള്‍, വേദനാസംഹാരികള്‍, വിറ്റാമിന്‍ ഗുളികകള്‍, പൂപ്പലുകള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വില കുത്തനെ കുറച്ചത്.
2015ല്‍ നാണയപ്പെരുപ്പം രണ്ടു ശതമാനമായിരുന്നു. അത് മൈനസ് 2.6 ശതമാനമായി കുറഞ്ഞിരുന്നു. ചില്ലറ വില്പനക്കാരും ഇനി പുതുക്കിയ വിലയേ ഈടാക്കാവൂ. കൂടിയ വിലയ്ക്ക് വാങ്ങിയവ കുറഞ്ഞ വിലയ്ക്ക് വില്ക്കേണ്ടിവരുമ്പോഴുള്ള നഷ്ടം ഔഷധ നിര്‍മ്മാതാക്കള്‍ നല്‍കും. അധികൃതര്‍ വ്യക്തമാക്കി. വിലകുറച്ച നൂറിലേറെ മരുന്നുകള്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 4839 കോടി രൂപയുടെ വിപണിയുണ്ട്. വില കുറച്ചതോടെ ഇതില്‍ 647 കോടിയുടെ കുറവ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: