ന്യൂദല്‍ഹി: കരിമണല്‍ ഖനനത്തിന് പൊതുമേഖലാ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാമെന്നു സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണു തീരുമാനം.
അതേസമയം, ഖനനം നടത്തുന്ന പ്രദേശവും ഖനനം എത്രമാത്രം ആകാമെന്നതും സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് താക്കൂറിന്റെ നിലപാടിനോട് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും യോജിച്ചു. എന്നാല്‍, ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഭാനുമതി വിയോജിപ്പ് രേഖപ്പെടുത്തി. ഖനനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഭാനുമതിയുടെ വിയോജിപ്പ്.
2006 വരെ സംസ്ഥാനത്തു കരിമണല്‍ ഖനനത്തിനു പൊതുമേഖലയ്ക്കു മാത്രമായിരുന്നു അനുമതി. 2006നു ശേഷം സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കമ്പനികള്‍ക്കും അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നു സര്‍ക്കാര്‍ ഈ തീരുമാനം പത്തുദിവസത്തിനു ശേഷം പിന്‍വലിച്ചു. ഇതിനെതിരെ ചില കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും നിരസിക്കപ്പെട്ടു. ഇതേതുടര്‍ന്നാണു കമ്പനികള്‍ കോടതിയെ സമീപിച്ചത്.
കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയുടെ ഉടമ ശശിധരന് കര്‍ത്ത ഓഹരി പങ്കാളിയായ കേസിലാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ, കൊല്ലം തീരത്താണ് പ്രധാനമായും കര്‍ത്തയുടെ കരിമണല്‍ വ്യവസായ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: